ADVERTISEMENT

മൂല്യ വർധിത കാർഷിക, അനുബന്ധ സംരംഭങ്ങളിൽക്കൂടി മാത്രമേ കേരളത്തിലെ പ്രാഥമിക രംഗത്തെ സാമ്പത്തിക വളർച്ച കൂട്ടാനാകൂ എന്നാണു സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിനു പുതുതായി കൃഷി സ്ഥലങ്ങൾ കണ്ടെത്താൻ സാധിക്കുകയില്ല. സുഭിക്ഷ കേരളം പോലുള്ള പദ്ധതികൾ സാധാരണക്കാരുടെ ഇടയിൽ ഒരു പുത്തൻ ഉണർവ് വരുത്തിയിട്ടുണ്ടെങ്കിൽ പോലും.

നാണ്യവിളകളിലും മറ്റും വരുന്ന കമ്പോള നിരക്കു വ്യതിയാനങ്ങളിൽ പിടിച്ചുനിൽക്കാൻ കർഷകർ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ മൂല്യ വർധന വരുത്തിയാൽ മാത്രമേ കാർഷിക മേഖലയ്ക്കു മുന്നേറുവാൻ സാധിക്കുകയുള്ളൂ.    മൂല്യ വർധന വരുത്തിയാൽ ഉണ്ടാക്കാവുന്ന മുന്നേറ്റത്തിന് നമ്മുടെ സംസ്ഥാനത്തു നല്ല ഉദാഹരണങ്ങൾ ഉണ്ട്. കർഷകർ നേരിട്ട് മൂല്യവർധനശൃംഖലയിൽ പങ്കാളികളായി വിപണി കൈയടക്കാൻ സാധിച്ചാൽ ലാഭത്തിന്റെ നല്ലൊരു വിഹിതം ഉൽപാദകർക്കു തന്നെ ലഭിക്കും.സംസ്ഥാന സർക്കാർ എല്ലാ വർഷവും നടത്തുന്ന ‘വൈഗ’ (വാല്യൂ അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചർ) എന്ന ഉദ്യമത്തിന്റെയും ഉദ്ദേശ്യം ഇതുതന്നെ.

ചെറിയ സംരംഭങ്ങൾക്ക് പദ്ധതി

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം രൂപം കൊടുത്ത ‘പ്രധാനമന്ത്രി എഫ്എംഇ (ഫോർമലൈസേഷൻ ഓഫ് മൈക്രോ എന്റർപ്രൈസസ്) പദ്ധതിക്ക് പ്രത്യേക പ്രസക്തി ഉണ്ട്. ഏറ്റവും ചെറിയ, സൂക്ഷ്മ സംരംഭങ്ങൾക്കാണ് ഇതുവഴി പ്രോത്സാഹനം ലഭിക്കുക. രാജ്യത്താകമാനം 2 ലക്ഷം സംരംഭങ്ങളെ വളർത്തുക എന്നതാണു ലക്‌ഷ്യം. അഞ്ചു വർഷത്തേക്ക് 10,000 കോടി രൂപയാണ് ഇതിന്റെ നീക്കിയിരിപ്പ്.

  ‘ഒരു ജില്ല, ഒരു ഉൽപന്നം’ എന്ന മാർഗ രേഖ അനുസരിച്ചു കേരളത്തിൽ 14 ജില്ലകളിലും, മരച്ചീനി, തേങ്ങ, പൈനാപ്പിൾ തുടങ്ങിയ വിളകൾ ഓരോ ജില്ലയ്ക്കും വേണ്ടി കണ്ടുവച്ചിട്ടുണ്ട്. ബാങ്കുകൾ വഴിയുള്ള വായ്പ ഏകോപിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിലുള്ള കെ-ബിപ്‌ (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ) എന്ന സ്ഥാപനം ആണ്. കർഷകരുടെ കൂട്ടായ്മകളായ എഫ്പിഒ ഉൾപ്പെടയുള്ള സംരംഭങ്ങൾക്ക് 35% സബ്സിഡി പദ്ധതിപ്രകാരം ലഭിക്കും. പരമാവധി സബ്സിഡി 10 ലക്ഷം രൂപ.   കേന്ദ്രവും സംസ്ഥാനവും സബ്സിഡി തുക 60:40 എന്ന തോതിൽ പങ്കിട്ടാണു നൽകുക. 

പദ്ധതിയുടെ വിശദ വിവരങ്ങളും സംസ്ഥാന നോഡൽ ഓഫീസറുടെ ഫോൺ നമ്പറും മറ്റും കെ–ബിപ്പിന്റെ (www.kbip.org) സൈറ്റിൽ ഉണ്ട്.  വായ്പയ്ക്കും മറ്റു നിർദേശങ്ങൾക്കും  ആയി ഒരു ‘ഏക ജാലക’ സംവിധാനം അല്ലെങ്കിൽ SPOC (സിംഗിൾ പോയിന്റ് ഓഫ് കോണ്ടാക്ട്) കൂടി ഒരുക്കി കർഷകരെയും കാർഷിക  സംഘങ്ങളെയും പ്രോത്സാഹിപ്പിക്കണം എന്ന ആശയം തൃശ്ശൂരിലെ വൈഗ ചർച്ചകളിൽ മുന്നോട്ടുവച്ചിട്ടുണ്ട്. ബാങ്കുകളെയും സംരംഭങ്ങളെയും സംയോജിപ്പിച്ച് ലാഭകരമായ ഭക്ഷ്യോൽപാദന യൂണിറ്റുകളെ കൈപിടിച്ച് ഉയർത്തുക എന്നതാകണം നോഡൽ ഏജൻസിയുടെ പ്രധാന കർത്തവ്യം.

കാർഷിക മേഖലയിലെ വരുമാനം

കഴിഞ്ഞ 4 വർഷമായി നമ്മുടെ കാർഷിക മേഖലയിലെ ആഭ്യന്തര വരുമാനം ഏകദേശം 70,000– 75,000 കോടി രൂപ എന്ന നിലയിലാണു നിൽക്കുന്നത്. സംസ്ഥാന ബജറ്റിനു മുൻപ് നിയമസഭയിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലെ കണക്കുകൾ നോക്കാം.
കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം (കോടി രൂപ).
∙ 2016-17 – 69,209
∙ 2017-18 – 74,760
∙ 2018-19 – 74,898
∙ 2019-20 – 74,575

(ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com