നിസാൻ ഡിജിറ്റൽ പോകില്ല; വിപുലീകരിക്കുന്നു
Mail This Article
തിരുവനന്തപുരം∙ ടെക്നോപാർക്കിൽ 30,000 ചതുരശ്രയടി സ്ഥലം കൂടി ആവശ്യപ്പെട്ട് നിസാൻ ഡിജിറ്റൽ ഹബ്. ഡിജിറ്റൽ ഹബ്ബിന്റെ വിപുലീകരണം തൽക്കാലം ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണു നിസാൻ 15,000– 30,000 ചതുരശ്രയടി വരെ സ്ഥലം ആവശ്യപ്പെട്ടു ടെക്നോപാർക്കിനെ സമീപിച്ചത്. വിമാനത്താവള കണക്ടിവിറ്റി ഉൾപ്പെടെ പ്രശ്നങ്ങൾ മൂലം നിസാൻ ഡിജിറ്റൽ ഹബ് കേരളം വിടുമെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ പ്രവർത്തനം വിപുലീകരിക്കാനാണു പദ്ധതിയെന്ന് ഈ നീക്കത്തോടെ വ്യക്തമായി.
നിലവിൽ ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിലുള്ള യമുന ബിൽഡിങ്ങിൽ 25,000 ചതുരശ്രയടിയിലാണു നിസാന്റെ ഓഫിസ്. നാനൂറിലധികം ജീവനക്കാരുണ്ട്.നിസാൻ ഡിജിറ്റലിനു സ്വന്തമായി ക്യാംപസ് നിർമിക്കാൻ ടെക്നോസിറ്റിയിൽ സർക്കാർ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.നിസാന്റെ ഇലക്ട്രിക് വാഹനങ്ങളുടെയും ഡ്രൈവർരഹിത വാഹനങ്ങളുടെയും ഗവേഷണ വിഭാഗമാണു ഹബ്ബിലുള്ളത്. നിസാൻ ഡിജിറ്റലിനു കൂടുതൽ സ്ഥലം അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്നു കേരള ഐടി പാർക്സ് സിഇഒ പി.എം.ശശി പറഞ്ഞു.
സ്ഥലം ആവശ്യപ്പെട്ട് 26 കമ്പനികൾ
കോവിഡ് പ്രതിസന്ധി തുടരുന്നതിനിടയിലും 3 മാസത്തിനിടെ ടെക്നോപാർക്കിൽ നിസാൻ അടക്കം 26 കമ്പനികളാണു കൂടുതൽ സ്ഥലം ആവശ്യപ്പെട്ടത്. ഡിസംബറിൽ ടാറ്റ എൽക്സിയും 30,000 ചതുരശ്രയടി സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയും വർക് ഫ്രം ഹോം രീതിയും മൂലം 3.05 ലക്ഷം ചതുരശ്രയടിയാണു ടെക് മഹീന്ദ്ര അടക്കം വിവിധ കമ്പനികൾ കഴിഞ്ഞ വർഷം തിരികെ നൽകിയത്.