ADVERTISEMENT

കൊച്ചി ∙ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് രണ്ടേക്കർ സ്ഥലം വേണമെന്നതുൾപ്പെടെയുള്ള നിബന്ധനകളോടെ പുതിയ വാഹന നിയമം ഒരുങ്ങുന്നു. പരിശീലന കേന്ദ്രങ്ങളിൽ വേണ്ട സൗകര്യങ്ങളും പരിശീലകർക്കു വേണ്ട യോഗ്യതകളും കാലാകാലങ്ങളിൽ നടത്തേണ്ട ഓഡിറ്റുകളും വ്യക്തമാക്കുന്നതാണു പുതിയ നിയമത്തിന്റെ കരട്. കഴിഞ്ഞ 29നു പ്രസിദ്ധീകരിച്ച സെൻട്രൽ മോട്ടർ വെഹിക്കിൾസ് ഭേദഗതി നിയമം 2021 ന്റെ കരട് സംബന്ധിച്ച് അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിക്കാൻ 30 ദിവസമാണ് നൽകിയിരിക്കുന്നത്. 

ഡ്രൈവർ ട്രെയിനിങ് സെന്ററുകൾക്ക്  ബയോമെട്രിക് ഹാജർ സംവിധാനം, ബ്രോഡ് ബ്രാൻഡ് കണക്ടിവിറ്റി, പരിശീലനത്തിന് ട്രാക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വേണമെന്നു കരട് നിയമത്തിലെ വ്യവസ്ഥകളിലുണ്ട്. ട്രാക്കുകളിൽ കയറ്റിറക്കങ്ങൾ സജ്ജീകരിക്കണം. ടീച്ചിങ് സ്റ്റാഫിനെക്കൂടാതെ, ഇ–പേയ്മെന്റ്, റിയൽ ടൈം ഇവാല്യുവേഷൻ, ഓൺലൈൻ ഇവാല്യുവേഷൻ തുടങ്ങിയവയുള്ളതിനാൽ സെന്ററിൽ ഐടിക്കാരും വേണം. ഉടമയും അദ്ദേഹത്തിന്റെ കീഴിലുള്ള പരിശീലകരും സ്വഭാവ ഗുണമുള്ളവരും ഡ്രൈവിങ് പരിശീലനം നൽകാൻ  യോഗ്യതയുള്ളവരായിരിക്കണമെന്നുമാണ് മറ്റൊരു വ്യവസ്ഥ.

അടിസ്ഥാന സൗകര്യം

സമതലപ്രദേശമാണെങ്കിൽ രണ്ടേക്കറും മലമ്പ്രദേശമാണെങ്കിൽ ഒരേക്കറും സെന്ററിനുവേണം. ഇത് സ്വന്തമോ പാട്ടത്തിന് എടുത്തതോ ആകാം. പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം, കംപ്യൂട്ടറും മൾട്ടി മീഡിയ പ്രൊജക്ടറും ഉൾപ്പെടെയുള്ള രണ്ട് ക്ലാസ് മുറികൾ, ഫസ്റ്റ് എയ്ഡ്, പബ്ലിക് റിലേഷൻസ് എന്നിവയ്ക്കായി സൗകര്യം, ക്ലാസുകൾക്ക് സിമുലേറ്റർ തുടങ്ങിയവയും വേണം. വർക് ഷോപ്പ്, പരിശീലന വാഹനങ്ങൾക്കും പരിശീലകർക്കും ഇൻഷുറൻസ് തുടങ്ങിയ വ്യവസ്ഥകളും നിയമത്തിന്റെ കരടിലുണ്ട്.

പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണമെന്നാണ് പരിശീലകനുവേണ്ട കുറഞ്ഞ യോഗ്യത. 5 വർഷം ഡ്രൈവിങ് പരിചയം, മോട്ടർ മെക്കാനിക് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയാണു വേണ്ടത്. എന്നാൽ നിയമം പ്രാബല്യത്തിലാകുന്നതിനു തൊട്ടുമുൻപ് കുറഞ്ഞത് അഞ്ചുവർഷം പരിശീലകനായിരുന്നയാളെ യോഗ്യതാ മാനദണ്ഡങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡ്രൈവിങ്  സ്കൂളുകൾക്ക് വൻ ചെലവു വരുമെന്നു പരാതി

സ്ഥലസൗകര്യം ഉൾപ്പെടെയുള്ള കരട് നിയമത്തിലെ വ്യവസ്ഥകൾ ഡ്രൈവിങ് സ്കൂളുകൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നു ഡ്രൈവിങ് സ്കൂൾ ഉടമകൾ പരാതിപ്പെടുന്നു. കേരളത്തിലെ ഭൂരിഭാഗം ഡ്രൈവിങ് സ്കൂളുകളും പൂട്ടിപ്പോകുമെന്നും കോർപറേറ്റുകളെ സഹായിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢനീക്കമാണിതെന്നും ആരോപണമുണ്ട്.

സ്ഥലത്തിനു തീപിടിച്ച വിലയും ദൗർലഭ്യവുമുള്ള കേരളത്തിൽ രണ്ടേക്കർ സ്ഥലം വാങ്ങുകയെന്നതു  ഡ്രൈവിങ് സ്കൂൾ ഉടമകൾക്കു താങ്ങാവുന്നതല്ല. പാട്ടത്തിനെടുത്താൽ പോലും ലക്ഷക്കണക്കിനു രൂപ മുടക്കി വേണം ട്രാക്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത്.  ‘എച്ച്’ പരിശീലനത്തിന് പരമാവധി 10 സെന്റ് സ്ഥലം മാത്രം ഇപ്പോൾ വേണ്ടയിടത്താണ് 2 ഏക്കർ പറഞ്ഞിരിക്കുന്നത്.  നിർദേശങ്ങൾ പാലിക്കണമെങ്കിൽ ഓരോ ഡ്രൈവിങ് സ്കൂൾ ഉടമയ്ക്കും ഒന്നരക്കോടിയോളം രൂപ ചെലവാകുമെന്നാണു അവരുടെ കണക്ക്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് െഡ്രെവിങ് സ്കൂളുകളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com