സൗദി എണ്ണ മൂന്നിലൊന്ന് വെട്ടിക്കുറച്ച് ഇന്ത്യ
Mail This Article
ന്യൂഡൽഹി∙ അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) വില താഴാൻ അനുവദിക്കാത്ത സൗദി അറേബ്യയുടെ നിലപാടിനോടുള്ള പ്രതികരണമായി, അവിടെനിന്നുള്ള എണ്ണ വാങ്ങൽ കുറയ്ക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ വിവിധ നടപടികളെടുത്തു. സാധാരണ 1.5 കോടി ബാരൽ എണ്ണ സൗദിയിൽനിന്നു പ്രതിമാസം വാങ്ങാറുള്ള ഇന്ത്യ അടുത്ത മാസം ഇതിന്റെ 65 ശതമാനമേ വാങ്ങുന്നുള്ളൂ. യുഎസ്, ഗയാന, നോർവേ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള എണ്ണ വാങ്ങൽ ഉയർത്തും.
മാത്രമല്ല, ദീർഘകാലത്തേക്കോ നിശ്ചിത അളവിലോ എണ്ണ വാങ്ങാൻ കരാറുണ്ടാക്കുന്നതിനു പകരം കൂടുതൽ ‘സ്പോട്ട്’ ഇടപാടുകളിലേക്കു നീങ്ങാനും എണ്ണക്കമ്പനികൾ നടപടി തുടങ്ങി. ആഫ്രിക്ക, യുഎസ്, കാനഡ എന്നിവിടങ്ങളിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ സ്പോട്ട് ടെൻഡർ നൽകിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ഇന്ത്യ, വിപണിയുടെ വലുപ്പം കരുത്താക്കി വിലപേശുക എന്ന നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്.
ഉൽപാദനം വെട്ടിക്കുറച്ച് എണ്ണവില ഉയർത്തിനിർത്തുന്ന നയം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചതു സൗദി നിരസിച്ചിരുന്നു. ഇതോടെയാണ്, സൗദിയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ സർക്കാർ എണ്ണക്കമ്പനികളോടു നിർദേശിച്ചത്. നിലവിൽ, ഇറാഖിൽനിന്നാണ് ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്നത്. രണ്ടാം സ്ഥാനത്തായിരുന്ന സൗദിയെ മൂന്നാമതാക്കി യുഎസ് ആ സ്ഥാനത്തെത്തി.