ADVERTISEMENT

ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ കുറഞ്ഞാണ് നിൽക്കുന്നത്. ഒരു വർഷത്തെ നിക്ഷേപത്തിന് ഏകദേശം 5.50% പലിശയാണ് നിക്ഷേപകനു കിട്ടുന്നത്. നിക്ഷേപങ്ങൾക്കൊപ്പം വായ്പാ നിരക്കുകളും കുറവാണ്. ഭവന വായ്പ ഏഴിൽ താഴെ പലിശ നിരക്കിൽ കിട്ടും.പക്ഷേ, ഈ താഴ്ന്ന പലിശ നിരക്ക് അധിക കാലം നീളില്ല എന്നതാണ്  റിസർവ് ബാങ്ക് ഇന്നലെ പുറത്തിറക്കിയ പണ നയ രേഖയുടെ ഉള്ളടക്കം.

കാരണം ഈ സാമ്പത്തിക വർഷത്തെ പണപ്പെരുപ്പം ( ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി കണക്കാക്കപ്പെടുന്നത്) കുറഞ്ഞത് 5 ശതമാനം ആയിരിക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. അതായത് സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഏകദേശം 5 ശതമാനം വർധിക്കും. അങ്ങനെ വരുമ്പോൾ ഇന്നത്തെ പലിശ നിരക്ക് തുടർന്നാൽ നിക്ഷേപകർക്ക് ഗുണം ഉണ്ടാവില്ല.

കണക്കുകൾ സൂചിപ്പിക്കുന്നത് ബാങ്കുകൾ പലിശ നിരക്ക് താമസിയാതെ ഉയർത്തും എന്ന് തന്നെ ആണ്. ആവശ്യത്തിനുള്ള പണ ലഭ്യത ഉറപ്പു വരുത്തും എന്ന് റിസർവ് ബാങ്ക് പറയുമ്പോഴും, വിപണിയിലെ പലിശ നിരക്ക് ഉയരാനാണ്‌ സാധ്യത. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വർഷവും കടം ഉയർന്ന തോതിൽ  എടുക്കും .

കേന്ദ്രം 9 ലക്ഷം കോടിയോളം ഈ വർഷം കടം എടുക്കും. സംസ്ഥാനങ്ങൾ എല്ലാം കൂടി ഒരു 3 ലക്ഷം കോടി വേറെയും. ഇത് കൂടാതെ നബാർഡ്  പോലെ നിക്ഷേപകരിൽ നിന്നും നേരിട്ട് പണം സ്വീകരിക്കാൻ പറ്റാത്ത പല ധനകാര്യ സ്ഥാപനങ്ങളും വിപണിയിൽ നിന്നും വായ്പ എടുക്കാനുള്ള തീരുമാനത്തിലാണ്. നബാർഡ് ഏകദേശം 3.5 ലക്ഷം കോടി രൂപ വിപണിയിൽ നിന്നും സമാഹരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

രാജ്യം ലക്ഷ്യമിട്ടിട്ടുള്ള സാമ്പത്തിക വളർച്ച ഈ വർഷം നേടണമെങ്കിൽ അതിനാവശ്യമായ പണം കമ്പനികൾക്കും ബാങ്കുകൾക്കും സമാഹരിക്കേണ്ടി വരും.ഇന്ത്യ  12 ശതമാനം വരെ വളരും എന്ന് ഐ എം എഫ് പറയുമ്പോൾ, റിസർവ് ബാങ്ക് ഇതിനെ 10.50 ശതമാനം ആയി കാണുന്നു.

ഈ വളർച്ചാ നിരക്കിനൊപ്പം പണപ്പെരുപ്പവും 5 ശതമാനത്തിൽ തന്നെ നിൽക്കുമെന്ന് കണക്കാക്കാം. സാമ്പത്തിക വിദഗ്ധർ പറയുന്നത് ഉയർന്ന വളർച്ചാ നിരക്ക് ഉയർന്ന പണപ്പെരുപ്പവുമായി ബന്ധപ്പെട്ടായിരിക്കുമെന്നാണു. (മറിച്ചാവണം എന്നില്ലെങ്കിലും).റിസർവ് ബാങ്കിന്റെ ഇന്നലത്തെ വായാപാ നയ പ്രഖ്യാപനം ഈ പശ്ചാത്തലത്തിൽ വേണം വായിച്ചെടുക്കുവാൻ.

(ഉന്നത ബാങ്കിങ്  ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com