സൗദിയിലെ ഷോപ്പിങ് മാളുകളിലും പ്രവാസികളെ ഒഴിവാക്കുന്നു
Mail This Article
റിയാദ്∙ ഓഗസ്റ്റ് 4 മുതൽ സൗദിയിലെ ഷോപ്പിങ് മാളുകളിലെ അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നു. മറ്റു തസ്തികകളിൽ പകുതിയോളം ജോലികളും സൗദി സ്വദേശികൾക്കു മാത്രമായി മാറ്റിവയ്ക്കും. ഇതോടെ നൂറുകണക്കിനു മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്കു തൊഴിൽ നഷ്ടമാകും. ശുചീകരണം, കയറ്റിറക്ക്, ഗെയിം റിപ്പയർ ടെക്നീഷൻ, ബാർബർ ജോലികളിൽ തൽക്കാലം വിദേശികൾക്കു തുടരാം.
എന്നാൽ ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരുടെ പ്രവാസികളുടെ എണ്ണം ആകെ തൊഴിലാളികളുടെ 20%ൽ കവിയാൻ പാടില്ല. കോഫി ഷോപ്പ്, റസ്റ്ററന്റ്, ഷോറൂം, ഇൻഡോർ സെയിൽസ്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ മാനേജർമാർ, അസിസ്റ്റന്റ് കൊമേഴ്‌സ്യൽ മാനേജർ, റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർ, കാഷ് കൗണ്ടർ സൂപ്പർവൈസർ തസ്തികകളിലാണു 100% സ്വദേശി നിയമനം.
മറ്റു തസ്തികകളിൽ മാളുകളിലെ കോഫി ഷോപ്പിൽ 50%, റസ്റ്ററന്റിൽ 40% തസ്തികകളും നീക്കിവയ്ക്കണം. 51,000 സ്വദേശികൾക്കു ജോലി ലക്ഷ്യമിട്ടാണു പദ്ധതി. വൻകിട സെൻട്രൽ മാർക്കറ്റ്, റസ്റ്ററന്റ്, കോഫി ഷോപ്പ് എന്നിവിടങ്ങളിലെ സ്വദേശിവൽക്കരണ അനുപാതം പിന്നീട് ഉയർത്തുമെന്നും സൂചനയുണ്ട്. ഒട്ടേറെ തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം പുരോഗമിക്കുകയാണ്.