കൈ കഴുകിച്ചു; കെഎസ്ഡിപിക്ക് 150 കോടിയുടെ വിറ്റുവരവ്
Mail This Article
കലവൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ഷൻ കമ്മിഷൻ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ (കെഎസ്ഡിപി) നിന്ന് വാങ്ങിയത് 3 ലക്ഷത്തോളം ലീറ്റർ സാനിറ്റൈസർ. സംസ്ഥാനത്തെ പോളിങ് ജോലികളിലേർപ്പെട്ടവർക്കും വോട്ടർമാർക്കും ഉപയോഗിക്കുന്നതിനാണ് അരലീറ്ററിന്റെ രണ്ടരലക്ഷം കുപ്പികളും 100 മില്ലിയുടെ 2 ലക്ഷം കുപ്പികളും ഇലക്‌ഷൻ കമ്മിഷൻ വാങ്ങിയത്.
പൊതുമേഖലയിലെ മരുന്നുനിർമാണക്കമ്പനിയായ കെഎസ്ഡിപി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് രണ്ടരലക്ഷം ലീറ്റർ സാനിറ്റൈസറാണ് സംസ്ഥാന ഇലക്ഷൻ കമ്മിഷന് നൽകിയത്. വിദ്യാഭ്യാസ വകുപ്പ് 80,000 ലീറ്റർ സാനിറ്റൈസറും വാങ്ങിയിരുന്നു. ഒരു വർഷത്തിനുള്ളിൽ കെഎസ്ഡിപി 20 ലക്ഷം ലീറ്റർ സാനിറ്റൈസറാണ് ഉൽപാദിപ്പിച്ചത്. കഴിഞ്ഞ വർഷം മൊത്തം 65 കോടി മാത്രമായിരുന്ന വിറ്റുവരവ് ഇപ്പോൾ 150 കോടിയായതായാണു വിവരം. പ്രതിദിനം അരലക്ഷം ലീറ്റർ സാനിറ്റൈസർ നിർമിക്കാൻ ശേഷിയുണ്ട്.