ADVERTISEMENT

കൊച്ചി∙ ഉപകരണങ്ങളെ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സൗകര്യം കമ്പനികൾക്കു ലഭ്യമാക്കുന്ന സേവനവുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ എയർടെലും വോഡഫോൺ ഐഡിയയും(വിഐഎൽ). വീട്ടുപകരണങ്ങളും വാഹനങ്ങളും ഫാക്ടറികളുമൊക്കെ ‘കണക്ടഡ്’ ആകുന്നതിനാൽ അടുത്ത വർഷത്തോടെ ഇന്ത്യയിലെ ഐഒടി ടെലികോം ബിസിനസ് 10000 കോടി രൂപയുടേതാകുമെന്നാണു വിലയിരുത്തൽ. റിലയൻസ് ജിയോയുടെ ഐഒടി സേവനം പരീക്ഷണഘട്ടത്തിലാണ്.

ഇക്കൊല്ലം ഇന്ത്യയിൽ 200 കോടി കണക്ടഡ് ഉപകരണങ്ങളുണ്ടാകുമെന്നാണ് വിപണിഗവേഷകർ പറയുന്നത്. വാഹനങ്ങളും ഗതാഗത സംവിധാനങ്ങളുമടങ്ങുന്ന സ്മാർട് മൊബിലിറ്റി, വ്യവസായങ്ങൾക്കായുള്ള സ്മാർട് ഇൻഫ്രാസ്ട്രക്ചർ, സ്മാർട് യൂട്ടിലിറ്റി സേവന ബിസിനസുകൾ എന്നീ രംഗങ്ങളിലാണ് മുഖ്യമായും ഐഒടിയുടെ പ്രയോഗം. വേഗമേറിയ ടെലികോം നെറ്റ്‌വർക്ക് ഇകതിന് അത്യാവശ്യമാണ്. ടെലികോം കമ്പനികൾ ഐഒടി ഒരു പ്രധാന ബിസിനസായി പ്രഖ്യാപിച്ചത്, അവർ അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന 5–ജി അവതരിപ്പിക്കാൻ തയാറാണെന്നതിന്റെ തെളിവു കൂടിയാണ്.

കോടിക്കണക്കിന് ഉപകരണങ്ങളും ആപ്ലിക്കേഷനുകളും തടസ്സമില്ലാതെയും സുരക്ഷിതമായും ബന്ധിപ്പിക്കാനും കൈകാര്യം ചെയ്യാനും ശേഷിയുള്ള സമഗ്ര പ്ലാറ്റ്‌ഫോമാണ് എയർടെൽ ഐഒടി എന്ന് എയർടെൽ ബിസിനസ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറഞ്ഞു. ടെലികോം നെറ്റ്‌വർക്കും ഇ-സിം സാങ്കേതികവിദ്യയും ഉപയോഗിച്ചാണു പ്രവർത്തനം. കണക്ടിവിറ്റി, ഡേറ്റ സുരക്ഷ, നിലവിലുള്ള ഐടി സിസ്റ്റങ്ങളുമായി തടസ്സമില്ലാത്ത ഡേറ്റ സംയോജനം എന്നീ അടിസ്ഥാന ആവശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് എയർടെൽ ഐഒടി രൂപകൽപന ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. എംജി മോട്ടർ, പൈൻ ലാബ്‌സ്, പേയ്ടിഎം തുടങ്ങി ഒട്ടേറെ കമ്പനികൾ എയർടെലിന്റെ ഐഒടി സൊല്യൂഷനുകൾ ഉപയോഗിക്കുന്നുണ്ട്.

കണക്ടിവിറ്റി, ഹാർഡ്‌വെയർ, നെറ്റ്‌വർക്ക്, ആപ്ലിക്കേഷൻ, അനലിറ്റിക്സ്, സുരക്ഷ, പിന്തുണ എന്നിവ ഉൾക്കൊള്ളുന്ന സുരക്ഷിതമായ സമഗ്രമായ ഐഒടി സേവനമാണ് അവതരിപ്പിക്കുന്നതെന്ന് വിഐഎൽ പറഞ്ഞു. രാജ്യത്തെ സംരംഭങ്ങളുടെ ഡിജിറ്റൽ പരിവർത്തന യാത്ര ലളിതമാക്കാനും ത്വരിതപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. സംരംഭങ്ങൾ സ്വന്തം നിലയ്ക്ക് ഐഒടി സംവിധാനം വികസിപ്പിച്ചെടുക്കാൻ മുതൽമുടക്കു നടത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി വി ഇന്റഗ്രേറ്റഡ് ഐഒടി സൊല്യൂഷൻസ് അനായാസം ഉപയോഗിക്കാനാകുമെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡ് എംഡിയും സിഇഒയുമായ രവീന്ദർ തക്കർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com