കോവിഡ് പ്രതിസന്ധി: സഹായ പ്രവാഹവുമായി വ്യവസായലോകം
Mail This Article
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ രാജ്യത്തിനുള്ളിലും വിദേശത്തുമുള്ള വ്യവസായികളുടെ നീണ്ട നിര. കോടിക്കണക്കിനു രൂപയുടെ സഹായം ഉപകരണങ്ങളായും സേവനങ്ങളായും പ്രവഹിക്കുന്നു. അമേരിക്കയിൽനിന്ന് ഫെയ്സ്ബുക്ക്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫെഡക്സ്, ആമസോൺ, ബ്ലാക്സ്റ്റോൺ, സൺ മൈക്രോസിസ്റ്റംസ്, ഗിലിയാഡ് തുടങ്ങി നാൽപതിലേറെ വമ്പന്മാർ ഇതിനകം ശതകോടികളുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വെന്റിലേറ്റർ, ഓക്സിജൻ യന്ത്രങ്ങൾ തുടങ്ങിയ പിപിഇ കിറ്റ് വരെയുള്ള ഉപകരണങ്ങൾ ഇന്ത്യയിലെത്തിത്തുടങ്ങിയിട്ടുണ്ട്. കമ്പനികൾ സ്വന്തം നിലയ്ക്കും യുഎൻ ഏജൻസികൾ വഴിയുമൊക്കെയാണ് സഹായമെത്തിക്കുന്നത്. യുഎസ്– ഇന്ത്യ വാണിജ്യ സഹകരണത്തിനു പ്രവർത്തിക്കുന്ന ഏജൻസികളും സംഘടനകളും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളും വിവിധ സംസ്ഥാനങ്ങളിലേക്കു വൻതോതിൽ സഹായമെത്തിക്കുന്നുണ്ട്. ഹ്യുണ്ടായ് ഇന്ത്യ 20 കോടി രൂപയുടെ പ്രവർത്തനങ്ങൾ 5 സംസ്ഥാനങ്ങളിലായി നടത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളും വിവിധ സേവനങ്ങൾക്കു തുടക്കമിട്ടു.മാരുതി സുസുകി വാർഷിക അറ്റകുറ്റപ്പണിക്കായി ഹരിയാനയിലെയും ഗുജറാത്തിലെയും ഫാക്ടറികൾ ജൂണിൽ അടയ്ക്കാനിരുന്നത് മേയ് ആദ്യത്തേക്കു മാറ്റി. ഫാക്ടറികളിൽ ഓക്സിജൻ ഉപയോഗിക്കുന്നത് ഒഴിവാകുമ്പോൾ അത് ആശുപത്രികൾക്കു ഗുണപ്പെടുമെന്നതിനാലാണിത്.
പേയ്ടിഎം 10 കോടി രൂപ ചെലവിട്ട് 21000 ഓക്സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങി അടുത്തയാഴ്ച മുതൽ വിതരണം ചെയ്യും. റിലയൻസ് ഇൻഡസ്ട്രീസ് ജാംനഗറിൽ, ഓക്സിജൻ സൗകര്യമുള്ള 1000 കിടക്കകളുള്ള കോവിഡ് ആശുപത്രി സജ്ജമാക്കുന്നു. 400 ബെഡ് 5 ദിവസത്തിനകം തയാറാകും. ഏതാനും ദിവസത്തിനകം 1000 കിടക്കകളാകും.