പുറത്തേക്ക് അയയ്ക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ള ഓക്സിജൻ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കൂടുതൽ വരുന്ന മെഡിക്കൽ ഓക്സിജൻ മാത്രമേ പുറത്തേക്ക് അയയ്ക്കാൻ പാടുള്ളൂവെന്നു മന്ത്രിസഭാ തീരുമാനം.സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളിൽ ഇതുസംബന്ധിച്ച സർക്കാരിന്റെ നിലപാട് അറിയിക്കും. ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഇപ്പോൾ പര്യാപ്തമാണ്. എന്നാൽ കോവിഡിന്റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെ വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഇവിടത്തെ ആവശ്യത്തിനു ശേഷമുള്ളത് മറ്റു സംസ്ഥാനങ്ങൾക്കു നൽകാൻ തയാറാണെന്നായിരിക്കും സുപ്രീം കോടതിയെയും ഹൈക്കോടതിയെയും അറിയിക്കുക.
ഓക്സിജൻ വിതരണം, വാക്സിനേഷൻ എന്നിവ സംബന്ധിച്ചു സംസ്ഥാനങ്ങളുടെ അഭിപ്രായം സുപ്രീം കോടതി ചോദിച്ച സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം നൽകുന്നത്. ഓക്സിജൻ വിതരണത്തിന്റെ നിയന്ത്രണം കേന്ദ്രം പൂർണമായി ഏറ്റെടുക്കുന്നതിനോടു കേരളത്തിനു യോജിപ്പില്ല. ഒരിടത്തു നിന്നു വാങ്ങി മറ്റൊരിടത്ത് ഓക്സിജൻ എത്തിച്ചു കൊടുക്കുന്നതിന് അപ്പുറം മറ്റൊന്നും കേന്ദ്രത്തിനു സാധിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.