ആശുപത്രികളിലെ ഓക്സിജൻ സംഭരണരീതി അപര്യാപ്തമെന്ന് പഠനം
Mail This Article
പത്തനംതിട്ട ∙ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിൽ ഓക്സിജൻ വിതരണ സംവിധാനം ദുരന്ത സാഹചര്യങ്ങളെ നേരിടാൻ അപര്യാപ്തമെന്ന പഠനം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്. പ്രളയമോ മറ്റു പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ ഓക്സിജൻ ലഭ്യത തടസ്സപ്പെടുമോ എന്ന വിഷയത്തിൽ, തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോക്ടർമാരായ ചെറീഷ് പോൾ, ജോൺ പോൾ, അഖിൽ ബാബു എന്നിവർ ചേർന്ന് 8 മാസം മുൻപ് ഇന്ത്യൻ ജേണൽ ഓഫ് റെസ്പിറേറ്ററി കെയറിൽ പ്രസിദ്ധീകരിച്ച പഠനമാണു വീണ്ടും ചർച്ചയായത്.
ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ടു 30 ആശുപത്രികളിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ഇവയാണ്: 48 % ആശുപത്രികൾ സിലിണ്ടറുകളിൽ എത്തിക്കുന്ന ഓക്സിജൻ ഉപയോഗിക്കുന്നു. ദ്രവരൂപത്തിലുള്ള ഓക്സിജൻ ടാങ്കിൽ സംഭരിച്ചാണ് 40% ആശുപത്രികൾ ഉപയോഗിക്കുന്നത്. എന്നാൽ സ്വയം ഉൽപാദിപ്പിക്കുന്നത് 12 % ആശുപത്രികൾ മാത്രം. സിലിണ്ടർ, ടാങ്ക്, സ്വയം ഉൽപാദനം എന്നീ 3 രീതികളിലും മാതൃകാപരമായ ഓക്സിജൻ ശേഖരമുള്ളതു ദക്ഷിണേന്ത്യയിലെ കേവലം 4% ആശുപത്രികളിൽ മാത്രം. ഒരേ പൈപ്‌ലൈൻ വഴിയാണു മിക്ക ആശുപത്രികളിലും ഐസിയുവിലേക്കും മറ്റും ഓക്സിജൻ എത്തുന്നത്. തടസ്സമില്ലാതെ ഓക്സിജൻ എത്തിക്കാൻ 3 ലൈനുകൾ വേണമെന്നു പഠനം പറയുന്നു.
ഓക്സിജൻ മാനേജ്മെന്റ് കമ്മിറ്റി ഓരോ ആശുപത്രിയിലും വേണം. കുറഞ്ഞതു 4 മണിക്കൂറെങ്കിലും തുടർച്ചയായി ഓക്സിജൻ നൽകാനുള്ള സമാന്തര സംവിധാനം വേണം. ആശുപത്രിയിലെ സാങ്കേതിക വിഭാഗത്തിന്റെ മാത്രം ചുമതലയായി ഓക്സിജൻവിതരണത്തെ കാണുന്നതും ശരിയല്ലെന്നും പഠനം ഓർമിപ്പിക്കുന്നു.