ഇ–റേഷൻ കാർഡ് തിങ്കൾ മുതൽ സംസ്ഥാനമൊട്ടാകെ
Mail This Article
തിരുവനന്തപുരം∙ ഇ–ആധാർ മാതൃകയിൽ സ്വയം പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ഇ–റേഷൻ കാർഡ് തിങ്കൾ മുതൽ സംസ്ഥാനമൊട്ടാകെ ലഭ്യമാകും. പൈലറ്റ് പദ്ധതിയായി തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ മാസങ്ങൾക്കു മുൻപ് ആരംഭിച്ചിരുന്നു. പുതിയ റേഷൻ കാർഡ് അപേക്ഷകർക്ക് ഇലക്ട്രോണിക് കാർഡ് നൽകുന്നതാണു പദ്ധതി. സ്വന്തമായും അക്ഷയ വഴിയും ഓൺലൈനായി അപേക്ഷ നൽകാം. റേഷൻ കാർഡിനായി താലൂക്ക് സപ്ലൈ ഓഫിസിൽ പോകുന്നത് ഒഴിവാക്കാം.
പൂർണതോതിൽ നടപ്പാക്കുന്നതോടെ പുസ്തക രൂപത്തിലുള്ള കാർഡിനു പകരം പോക്കറ്റിൽ സൂക്ഷിക്കാവുന്ന വലുപ്പത്തിലുള്ള കാർഡ് ലഭിക്കും. വ്യത്യസ്ത നിറത്തിലുള്ള പരമ്പരാഗത കാർഡുകൾക്കു പകരം ഒരേ രൂപത്തിലുള്ള കാർഡുകളായിരിക്കും ഇനി. കാർഡിന്റെ ഒരു വശത്ത് വിഭാഗവും നിറവും ചെറുതായി അടയാളപ്പെടുത്തും. നിലവിലെ പുസ്തക രൂപത്തിലുള്ള കാർഡുകളുടെ സാധുത നഷ്ടപ്പെടാത്തതിനാൽ അവ ഉടനെ ഇ–കാർഡ് ആക്കി മാറ്റേണ്ടതില്ല. തിരുത്തലുകളോ മാറ്റങ്ങളോ വരുത്തിയാൽ ലഭിക്കുന്നത് പുതിയ ഇ–കാർഡ് ആയിരിക്കും.
ഓൺലൈനായുള്ള അപേക്ഷകൾക്കു താലൂക്ക് സപ്ലൈ ഓഫിസർ അനുമതി നൽകിയാൽ ഉടൻ പിഡിഎഫ് രൂപത്തിലുള്ള ഇ–റേഷൻ കാർഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൻ ലോഗിനിലോ ലഭിക്കും. പിഡിഎഫ് രേഖ തുറക്കുന്നതിനുള്ള പാസ്‌വേഡ്, റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് അയയ്ക്കും. കാർഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം. അക്ഷയയിൽ കാർഡ് പ്രിന്റെടുത്ത് ലാമിനേറ്റ് ചെയ്തു നൽകും. 25 രൂപയാണു നിരക്ക്.