സ്വർണം: ഇന്ത്യയിൽ ആവശ്യക്കാർ കൂടുന്നു
Mail This Article
കൊച്ചി∙ കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് സ്വർണത്തിന്റെ ഉപയോഗം കൂടുന്നു. ജനുവരി–മാർച്ച് കാലയളവിൽ 140 ടൺ സ്വർണം ഉപയോഗിച്ചു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ വർധന 37 ശതമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉപയോഗിച്ചത് 102 ടൺ സ്വർണം. മൂല്യത്തിൽ ഉണ്ടായ വർധന 57 ശതമാനം. ഇത് 58,800 കോടി രൂപയിലെത്തി. ജ്വല്ലറി ആവശ്യത്തിന് 43,100 കോടി രൂപയുടെ 102 .5 ടൺ സ്വർണം ഉപയോഗിച്ചു. വളർച്ച 39 ശതമാനം.
നിക്ഷേപം എന്ന നിലയിൽ 15,780 കോടി രൂപയുടെ 37.5 ടൺ സ്വർണം ഉപയോഗിച്ചതായും വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു. . വർധന 34 ശതമാനം. എന്നാൽ സ്വർണത്തിന്റെ പുനരുപയോഗം 20 ശതമാനം താഴ്ന്ന് 14.8 ടണ്ണിലെത്തി. സ്വർണം ഇറക്കുമതിയിൽ ജനുവരി–മാർച്ച് കാലയളവിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. 301 ടൺ ഇറക്കുമതി നടത്തി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 83.1 ടണ്ണായിരുന്നു. വർധന 262 ശതമാനം.
ഇക്കാലയവിൽ കോവിഡ് വ്യാപാനം കുറഞ്ഞതും സ്വർണ വില താഴ്ന്നതും വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങിക്കൂട്ടിയതുമാണ് ഇറക്കുമതി കൂട്ടിയതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മാനേജിങ് ഡയറക്ടർ സോമസുന്ദരം പറഞ്ഞു. കസ്റ്റംസ് തീരുവ കുറച്ചതും, രൂപ ശക്തിപ്പെട്ടതും റീട്ടെയ്ൽ നിക്ഷേപകർക്ക് സ്വർണത്തോടുള്ള താൽപര്യം കൂട്ടി. എന്നാൽ കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നത് വരും ദിവസങ്ങളിൽ സ്വർണത്തിന്റെ ആവശ്യം കുറച്ചേക്കുമെന്നും കണക്കാക്കുന്നു.
ആഗോള ആവശ്യം കുറഞ്ഞു
ജനുവരി– മാർച്ച് കാലയളവിൽ സ്വർണത്തിന് ആഗോള തലത്തിൽ ആവശ്യം കുറഞ്ഞു. 23 ശതമാനം താഴ്ന്ന് 815.7 ടണ്ണിലെത്തി. നിക്ഷേപത്തിനായി വാങ്ങിയത് 161.6 ടണ്ണാണ്. കുറവ് 71 ശതമാനം. ജ്വല്ലറി ആവശ്യത്തിന് 477.4 ടൺ ഉപയോഗിച്ചു. വർധന 52 ശതമാനം. സ്വർണം അധിഷ്ഠിതമായുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലെ നിക്ഷേപം കുറഞ്ഞതായാണ് കണക്ക്. മൂന്നു മാസത്തിനിടെ 177.9 ടൺ ഇതിൽ നിന്ന് പിൻവലിച്ചു. അതേസമയം, കേന്ദ്ര ബാങ്കുകൾ ഇക്കാലയളവിൽ 95 ടൺ വാങ്ങിക്കൂട്ടി.