ADVERTISEMENT

കൊച്ചി∙ മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്കു വൻ വിലക്കയറ്റവും ദൗർലഭ്യവും. കോവിഡ് പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നുകൾക്കുൾപ്പെടെ വില വർധിക്കുമെന്നും ക്ഷാമമുണ്ടാകുമെന്നും ആശങ്ക. പ്രധാന മരുന്നുകളുടെ നിർമാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ വില കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 200% വരെയാണ് ഉയർന്നത്. അസംസ്കൃത വസ്തുക്കളിലേറെയും കയറ്റുമതി ചെയ്തിരുന്ന ചൈന, ഇന്ത്യയിലേക്കുള്ള ചരക്കു വിമാന സർവീസുകൾ നിർത്തിവച്ചതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. 

വില വർധന 30–200% വരെ

ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതർക്കു നൽകുന്ന മരുന്നായ ഐവർമെക്ടിന്റെ ചേരുവകൾക്ക് 200 ശതമാനവും മറ്റൊരു മരുന്നായ മീതൈൽ പ്രെഡ്നിസോളിന്റെ ചേരുവകൾക്ക് 124 ശതമാനവും വില വർധിച്ചിട്ടുണ്ട്. കോവിഡ് ബാധിതർ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിത്രോമൈസിന്റെ ചേരുവകൾക്കു 30 ശതമാനമാണു വിലക്കയറ്റം. സാധാരണക്കാരന്റെ പനിമരുന്നും പ്രാഥമിക കോവിഡ് പ്രതിരോധവുമായ പാരസെറ്റാമോൾ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾക്ക് 45% വില വർധനയുണ്ട്. മരുന്നു പായ്ക്കിങ്ങിനുള്ള പിവിസിക്ക് 72 ശതമാനവും കൊറുഗേറ്റഡ് കാർട്ടനുകൾക്ക് 20 ശതമാനത്തിലേറെയും വില വർധിച്ചെന്ന് ഉത്പാദകർ പറയുന്നു.

മരുന്നു വിൽപന കുതിക്കുന്നു

കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ പാരസെറ്റമോൾ ഉൾപ്പെടെയുള്ള പനിമരുന്നുകളുടെയും പ്രാഥമിക കോവിഡ് ചികിത്സയ്ക്കായുള്ള ആന്റിബയോട്ടിക്കുകളുടെയും വിൽപന ഇരട്ടിയിലേറെയായി. രാജ്യത്തെല്ലായിടത്തും ഇത്തരം മരുന്നുകൾ മുൻകരുതൽ എന്ന നിലയിൽ ജനം വാങ്ങി വീട്ടിൽ സൂക്ഷിക്കാൻ തുടങ്ങി. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയുന്നതോടെ ഇവയുടെ ഉൽപാദനം പരിമിതമാക്കാൻ നിർമാതാക്കൾ നിർബന്ധിതരാകും. ഇതു ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുമെന്നാണു സൂചനകൾ. കോവിഡ് ചികിത്സയ്ക്കുള്ള പല മരുന്നുകളും മറ്റു ജീവൻരക്ഷാ മരുന്നുകളും കേന്ദ്രത്തിന്റെ വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയാണ്. ഇതുകൊണ്ടു തന്നെ, വില കൂട്ടാൻ എളുപ്പമല്ല. ഉൽപാദനം കുറയ്ക്കുക മാത്രമാകും ഇവരുടെ മുന്നിലുള്ള മാർഗം. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഉൽപാദനം ഇടിയുന്നതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും.   

സർക്കാർ ഇടപെടൽ തേടി ഉൽപാദകർ

കോവിഡ് ആദ്യ തരംഗവും ലോക്ഡൗണും മൂലമുള്ള ഉൽപാദന മാന്ദ്യത്തിൽ നട്ടെല്ലൊടിഞ്ഞു നിന്ന മേഖലയെ കൂടുതൽ തകർച്ചയിലേക്കാണ് അസംസ്കൃത വസ്തുക്കളുടെ ക്ഷാമം നയിക്കുന്നത്. രാജ്യത്തു മരുന്നു നിർമാണത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളുടെ 60–70 % ഇറക്കുമതിയും ചൈനയിൽ നിന്നാണ്. ഇതിൽ 45–50% വരെ അവശ്യ, ജീവൻരക്ഷാ മരുന്നുകളുടെ ചേരുവകളാണ്. ചരക്കുകൂലി വർധനയും കണ്ടെയ്നറുകളുടെ ക്ഷാമവും സൃഷ്ടിച്ച പ്രതിസന്ധിക്കിടെയാണു കഴിഞ്ഞ മാസം പകുതിയോടെ ചൈന വിമാന സർവീസുകൾ കൂടി നിർത്തിവച്ചത്. കേന്ദ്ര സർക്കാരിനെയും ചൈനീസ് എംബസിയെയും ഇടപെടുത്തി പ്രശ്നപരിഹാരം കാണാനുള്ള ശ്രമങ്ങളിലാണു മരുന്നു നിർമാതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com