തൊഴിലാളി യൂണിയൻ: പുതിയ വ്യവസ്ഥയുടെ കരട് തയാർ
Mail This Article
ന്യൂഡൽഹി∙ പുതുക്കിയ വ്യവസായബന്ധ കോഡിൽ സ്ഥാപനങ്ങളിൽ ചർച്ചകൾ നടത്താനും മറ്റും അർഹതയുള്ള യൂണിയനാകാനുള്ള (നെഗോഷ്യേറ്റിങ് യൂണിയൻ) യോഗ്യതകൾ സബന്ധിച്ച കരടു ചട്ടം തൊഴിൽ മന്ത്രാലയം വിജ്ഞാപനം ചെയ്തു. സ്ഥാപനത്തിലെ തൊഴിലാളികളുടെ 30 ശതമാനത്തിൽ കുറയാത്ത അംഗത്വമുള്ള യൂണിയനുകൾക്കാണ് അർഹത.ഒന്നിലേറെ യൂണിയനുണ്ടെങ്കിൽ ചർച്ചയ്ക്ക് അർഹതയുള്ള സംഘടനയെ സ്ഥാപനമുടമ രഹസ്യബാലറ്റ് റഫറണ്ടത്തിലൂടെ തീരുമാനിക്കണം. ജോലിസമയം, വേതനം, സ്ഥലംമാറ്റം തുടങ്ങിയ സ്ഥാപനത്തിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ യൂണിയനായിരിക്കും മാനേജ്മെന്റുമായി ചർച്ച നടത്താൻ അവസരമുണ്ടാവുക.
300ലേറെ തൊഴിലാളികളുള്ള സ്ഥാപനത്തിൽ നെഗോഷ്യേറ്റിങ് യൂണിയന് ഓഫിസ് സൗകര്യവും തൊഴിലുടമ നൽകാൻ വ്യവസ്ഥയുണ്ട്. അല്ലാത്തയിടങ്ങളിൽ നോട്ടിസ് ബോർഡ്, യോഗം ചേരാനുള്ള സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തണം. അഭിപ്രായങ്ങൾ വിജ്ഞാപനം വന്ന് 30 ദിവസത്തിനകം sanjeev.dom@nic.in, deputyclc-mole@gov.in. എന്നീ മെയിൽ ഐഡികളിലോ തപാൽ മാർഗമോ തൊഴിൽമന്ത്രാലയത്തെ അറിയിക്കാം.