സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ 17ന്
Mail This Article
മുംബൈ∙ കോവിഡ് പ്രതിസന്ധി നേരിടാൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും അസംഘടിത വിഭാഗങ്ങൾക്കും വായ്പ നൽകാനായി സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് താഴ്ന്ന നിരക്കിൽ പണം ലഭ്യമാക്കാൻ റിസർവ് ബാങ്ക് നടത്തുന്ന ലേലങ്ങളിൽ ആദ്യത്തേത് 17നു നടക്കും.
കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പ്രഖ്യാപിച്ച നയത്തിന്റെ ഭാഗമാണ് റീപ്പോ നിരക്കിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾക്കു പണം ലഭ്യമാക്കുക എന്നത്. വാണിജ്യബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ ഇപ്പോൾ 4% ആണ്. 17ന് 10,000 കോടി രൂപയാണ് ലേലത്തിനുവയ്ക്കുക. ബാങ്കുകൾക്ക് ഒരു കോടി മുതൽ മുകളിലേക്കുള്ള തുകയ്ക്ക് അപേക്ഷിക്കാം. 10,000 കോടി പൂർണമായും ബാങ്കുകൾ സ്വീകരിച്ചില്ലെങ്കിൽ ബാക്കി വരുന്ന തുക അടുത്ത മാസത്തെ ലേലത്തിൽ ചേർക്കും. ഒക്ടോബർ 31 വരെയാണു പദ്ധതി കാലാവധി. അതുവരെ എല്ലാ മാസവും ലേലമുണ്ടാകും.
ബാങ്കുകൾ ഈ തുക, കോവിഡിന്റെ സാമ്പത്തിക ആഘാതം നേരിടുന്ന വ്യവസായങ്ങൾക്കും വ്യക്തികൾക്കുമേ വായ്പയായി നൽകാവൂ എന്നു വ്യവസ്ഥയുണ്ട്. 10 ലക്ഷം രൂപയാണു പരമാവധി വായ്പ. റിസർവ് ബാങ്കിൽനിന്നു വായ്പയെടുത്ത് 30 ദിവസത്തിനകം, ആ തുക ഉപയോക്താക്കൾക്കു വായ്പയായി നൽകണം.