ADVERTISEMENT

ലോക്ഡൗൺ കാലത്ത് ലോകരാജ്യങ്ങളിലെല്ലാം കലാസാംസ്കാരിക, നാടക പരിപാടികൾ മുടങ്ങി. ശതകോടികളുടെ വരുമാന നഷ്ടം നേരിട്ട രാജ്യങ്ങൾ ഈ രംഗങ്ങൾക്കു സഹായം നൽ‍കുന്നുണ്ട്. ഉദാഹരണം ജർമനി 300 കോടി ഡോളറാണ് (21000 കോടി രൂപ) സാംസ്കാരിക രംഗത്തെ ചെണ്ടയടിച്ചുണർത്താൻ മാറ്റിവച്ചിരിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ വെറും ഉത്സവവും മേളവും നാടകവും മറ്റുമല്ല. രാജ്യങ്ങൾക്കത് സോഫ്റ്റ് പവറാണ്. എന്നു വച്ചാൽ പട്ടാള പവറും പണത്തിന്റെ പവറും കഴിഞ്ഞാൽ വലിയൊരു സ്വാധീനശക്തിയാണ് കലയും സംസ്കാരവും.

ബിസിനസിൽ ഉണ്ടാക്കുന്നതിനേക്കാളേറെ കാശ് ബ്രിട്ടൻ അവരുടെ കലാ,സാംസ്കാരിക,സംഗീത,സിനിമാ,നാടക പരിപാടികളിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിലേക്ക് ആകർഷിക്കപ്പെട്ട് ലോകമാകെ നിന്ന് സഞ്ചാരികളെത്തുന്നു. വസ്ത്രധാരണ സ്റ്റൈലുകളും ഭക്ഷണവിഭവങ്ങളും സംഗീത ട്രൂപ്പുകളുമൊക്കെ സോഫ്റ്റ്‌പവർ. ഇതിനൊക്കെ മറ്റു നാടുകളിലുള്ളവർ ആരാധകരാകുമ്പോൾ അതുള്ള രാജ്യങ്ങൾക്കു സ്വാധീനശക്തിയാകുന്നു. ഇന്ത്യയ്ക്ക് സോഫ്റ്റ് പവറുണ്ട്. ബോളിവുഡ് സിനിമയ്ക്കും സംഗീതത്തിനും ഭക്ഷണത്തിനും മറ്റു കലാസാംസ്കാരിക പരിപാടികൾക്കും ലോകമാകെ ആരാധകരുണ്ട്.

അമീർ ഖാന്റെ പടം ദംഗൽ ചൈനയിൽ പ്രദർശിപ്പിച്ചു കിട്ടിയത് 1000 കോടിയാണത്രേ. സർവ രാജ്യങ്ങളും അവരുടെ കലയും സിനിമയും സംഗീതവുമെല്ലാം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ്. നേരത്തേ നിശ്ചയിച്ച പരിപാടി കോവിഡ് മൂലം റദ്ദാക്കേണ്ടി വന്നാൽ ഇൻഷുറൻസ്, സാമൂഹിക അകലം പാലിക്കൽ മൂലം ടിക്കറ്റ് വിൽപന കുറയ്ക്കേണ്ടിവന്നാലോ അതിനു നഷ്ടപരിഹാരം തുടങ്ങി പല രീതിയിലാണു ജർമനിയിൽ സഹായം. നമ്മുടെ നാടകങ്ങൾക്കും മേളങ്ങൾക്കും മറ്റും കോവിഡ് കാലത്തു നഷ്ടപ്പെട്ട വേദികളുടെ പേരിൽ നഷ്ടപരിഹാരമോ, പുനരുജ്ജീവന ഗ്രാന്റോ നൽകേണ്ടതല്ലേ?

സാമ്പത്തിക,സമൂഹിക രംഗങ്ങൾക്ക് സർഗാത്മക മേഖലയിൽ നിന്നുള്ള പ്രയോജനം കണ്ടിട്ട് ഓസ്ട്രേലിയയും പലവിധ സഹായങ്ങൾക്കൊരുങ്ങുകയാണ്. ജിഡിപിയിലേക്ക് അവരുടെ സർഗാത്മക മേഖലയുടെ സംഭാവന 4500 കോടി ഡോളർ (3.5 ലക്ഷം കോടി രൂപ) എന്നു കണക്കാക്കുന്നുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സർഗാത്മക മേഖലയുടെ സംഭാവന എത്ര കോടിയെന്നും, എത്ര പേർക്ക് തൊഴിൽ നൽകുന്നുണ്ടെന്നും മറ്റും കണക്കാക്കി സഹായം ചെയ്യേണ്ടതല്ലേ?

ഒടുവിലാൻ∙ കേരളത്തിനു കാര്യമായിട്ടുണ്ട് സോഫ്റ്റ് പവർ. നാടൻ വിഭവങ്ങളും കസവു മുണ്ടും സെറ്റും പാഞ്ചാരിമേളവും പൂരവും ആന എഴുന്നള്ളിപ്പും സംഗീതവും സിനിമയും നാടകവും കായലും കഥകളിയും മാത്രമല്ല മിമിക്രിയും കേരളത്തിന്റെ സോഫ്റ്റ് പവറിൽപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com