ഐടി കമ്പനികൾക്ക് വാടകയിളവില്ല; പകരം വാർഷിക വർധന
Mail This Article
തിരുവനന്തപുരം∙ ഒരു വർഷത്തോളമായി പൂർണമായും വർക് ഫ്രം ഹോം രീതിയിലായിട്ടും സർക്കാർ ഐടി പാർക്കുകളിലെ കമ്പനികൾക്ക് വാടകയിളവില്ലെന്നു മാത്രമല്ല വാർഷിക വാടക വർധനയായ 5 % നടപ്പാക്കുകയും ചെയ്തു. കോവിഡിന്റെ തുടക്കത്തിൽ 3 മാസത്തെ വാടകയിളവ് നൽകുകയും ഒരു വർഷത്തേക്കു വാർഷിക വർധന ഒഴിവാക്കുകയും ചെയ്തിരുന്നു. രണ്ടാം വർഷവും കോവിഡ് അതേ സ്ഥിതിയിൽ തുടരുമ്പോൾ വാർഷിക വർധനയെങ്കിലും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ബിസിനസ് മാന്ദ്യവും വാടക ബാധ്യതയും മൂലം മുപ്പതോളം കമ്പനികൾ പാർക്കുകൾ വിട്ടു.
പതിനഞ്ചോളം കമ്പനികൾ പാർക്കുകളിലെ വിലാസം നിലനിർത്താനായി മാത്രമുള്ള സ്ഥലം നിലനിർത്തി ബാക്കി തിരികെ നൽകാൻ ഒരുങ്ങുകയാണ്. മിക്ക കമ്പനികളും 2020 മാർച്ച് മുതൽ പൂർണമായും വർക് ഫ്രം ഹോം രീതിയിലേക്കു മാറി. പ്രവർത്തനച്ചെലവ് കുറഞ്ഞിട്ടും വാർഷിക വർധന അടിച്ചേൽപിക്കുന്നതു ശരിയല്ലെന്നാണു കമ്പനികളുടെ വാദം.
പരിമിതമായ ക്ലയന്റുകൾ മാത്രമുള്ള ചെറിയ കമ്പനികൾ പലതും ജീവനക്കാർക്കു ശമ്പളം പോലും കൊടുക്കാനാവാതെ പ്രതിസന്ധിയിലായതിനാൽ അവർക്കെങ്കിലും 50 % വാടകയിളവെങ്കിലും നൽകണമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി–ടെക്) സെക്രട്ടറി ബിനു ജേക്കബ് ആവശ്യപ്പെട്ടു. ഏകദേശം 4,000 ചതുരശ്രയടി വിസ്തീർണമുള്ള ചെറിയ കമ്പനികൾക്ക് പ്രതിമാസ വാടക, മെയ്ന്റനൻസ്, വൈദ്യുതി അടക്കം 2.87 ലക്ഷം രൂപയോളം ടെക്നോപാർക്കിന് നൽകേണ്ടതുണ്ട്. ഇന്റർനെറ്റ് ചാർജും മറ്റും ഇതിനു പുറമേയാണ്. പ്രതിവർഷം 34 ലക്ഷത്തോളം രൂപയാണ് ഉപയോഗിക്കാതെ കിടക്കുന്ന ഓഫിസ് സ്പേസിന് കമ്പനി നൽകേണ്ടി വരുന്നത്.