ADVERTISEMENT

ബിബിസി, സിഎൻഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളുടെ മുതൽ യുകെ സർക്കാരിന്റെ വരെയുള്ള അസംഖ്യം ഹൈ–പ്രൊഫൈൽ വെബ്സൈറ്റുകൾ ഒരു മണിക്കൂർ നിശ്ചലമായതിനു പിന്നിൽ കണ്ടന്റ് ഡെലിവറി നെറ്റ്‍വർക്ക് സേവനദാതാവായ 'ഫാസ്റ്റ്‍ലി'യുടെ (fastly) തകരാർ.

ട്വിറ്റർ‌, റെഡിറ്റ്, ഗിറ്റ്ഹബ്, സ്റ്റാക്ക് ഓവർഫ്ലോ, പേയ്പാൽ, ഷോപ്പിഫൈ, ആമസോൺ, സ്പോട്ടിഫൈ, ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ് ഉൾപ്പെടെ ആയിരക്കണക്കിന് വെബ്സൈറ്റുകളാണ് ഇന്നലെ വൈകുന്നേരം നിശ്ചലമായത്. ഇവയെല്ലാം ഫാസ്റ്റ്‍ലിയുടെ സേവനം ഉപയോഗിക്കുന്നവരാണ്. കൃത്യം ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചു.

എന്താണ് സിഡിഎൻ?

വെബ്സൈറ്റുകൾ വേഗം ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമാണ് സിഡിഎൻ അഥവാ കണ്ടന്റ് ഡെലിവറി നെറ്റ്‍വർക്ക്. വിവരങ്ങൾ ഉത്ഭവിക്കുന്ന സെർവറും ഉപയോക്താവും തമ്മിലുള്ള അകലം കുറയ്ക്കാനായി ലോകമെമ്പാടുമുള്ള അസംഖ്യം സെർവറുകളുടെ പിന്തുണ ഉറപ്പാക്കുന്നതാണ് രീതി.

website-down

സിഡിഎൻ സേവനത്തിനു പകരം ഒരു പൊതു സെർവർ സംവിധാനം മാത്രമാണെങ്കിൽ ഉപയോക്താക്കളുടെ എണ്ണം കുതിച്ചുകയറുമ്പോൾ സൈറ്റിന്റെ വേഗം കുറയും. ഇത് പരിഹരിക്കാനായി വെബ്സൈറ്റിലെ നിശ്ചിത ഉള്ളടക്കം (പ്രത്യേകിച്ച് എപ്പോഴും മാറ്റം വരാത്ത സ്റ്റാറ്റിക് കണ്ടന്റ്) സിഡിഎൻ നെറ്റ്‍വർക്കിലെ അസംഖ്യം സെർവറുകളിൽ സൂക്ഷിക്കും.

സിഡിഎൻ ഉള്ള വെബ്സൈറ്റ് ഒരാൾ ഉപയോഗിക്കുമ്പോൾ ഈ ഉള്ളടക്കം ഉപയോക്താവുമായി ഭൂമിശാസ്ത്രപരമായി എറ്റവും അടുത്തുള്ള സിഡിഎൻ സെർവറിൽ നിന്നായിരിക്കും നൽകുക. ഉദാഹരണതിന് യുഎസിലുള്ള ഒരാൾ യുകെയിലെ വെബ്സൈറ്റ് തുറക്കുമ്പോൾ സിഡിഎൻ ഇല്ലെങ്കിൽ ലോഡ് ചെയ്യാൻ താമസമുണ്ടാകാം. സിഡിഎൻ ഉണ്ടെങ്കിൽ യുഎസിൽ അദ്ദേഹവുമായി ഏറ്റവുമടുത്തുള്ള 'പോയിന്റ് ഓഫ് പ്രസൻസ്' (പിഒപി) എന്നു വിളിക്കുന്ന സെർവറുകളിൽ നിന്ന് നിശ്ചിത ഭാഗം ഉള്ളടക്കം എത്തുമെന്നതിനാൽ വേഗം കൂടും.

ഇന്നലെ സംഭവിച്ചത്?

നിശ്ചലമായ എല്ലാ വെബ്സൈറ്റുകളും ഫാസ്റ്റ്‍ലി എന്ന കമ്പനിയുടെ സിഡിഎൻ ആണ് ഉപയോഗിച്ചിരുന്നത്. കോൺഫിഗറേഷനിൽ വന്ന മാറ്റം ലോകമെങ്ങുമുള്ള ഫാസ്റ്റ്‍ലി സെർവറുകളെ ബാധിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്ത്യയിൽ ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ഫാസ്റ്റ്‍ലി പിഒപികൾ ഉള്ളത്. ഫാസ്റ്റ്‍ലി സേവനം ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് ഇന്ത്യയിൽ നിന്ന് തുറന്നാൽ അതിലെ നിശ്ചിത ഭാഗം ഉള്ളടക്കം ഇതിലേതെങ്കിലുമൊരു സെർവറിൽ നിന്നായിരിക്കുമെത്തുക. ഈ സെർവറുകളിലെ തടസ്സം മൂലം ഉപയോക്താവിന് വെബ്സൈറ്റ് ലഭ്യമാകില്ല.

ഗൂഗിൾ ഡോക്യുമെന്റിലെ എഡിറ്റ് യുദ്ധം!

സ്വന്തം വെബ്സൈറ്റ് നിലച്ചതിനെത്തുടർന്ന് പ്രമുഖ ടെക് വാർത്താ വെബ്സൈറ്റായ വെർജ് ഇതു സംബന്ധിച്ച വാർത്ത ലോകത്തെ അറിയിച്ചത് ഒരു ഗൂഗിൾ ഡോക്യുമെന്റ് വഴിയായിരുന്നു. ഇതിന്റെ ലിങ്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എന്നാൽ വെർജിന് ഒരു അബദ്ധം പറ്റി. ആർക്ക് വേണമെങ്കിലും എഡിറ്റ് ചെയ്യാൻ പാകത്തിലായിരുന്നു ആ ഡോക്യുമെന്റ്. ഇതോടെ ആളുകൾ ഇരച്ചുകയറി എഡിറ്റിങ് നടത്തുകയും തോന്നിയതെല്ലാം എഴുതിയിടുകയും ചെയ്തു. പല സന്ദേശങ്ങളും രസകരമായിരുന്നു. 'അങ്ങനെ ഞാനുമൊരു വെർജ് എഴുത്തുകാരനായി' എന്നായിരുന്നു ഒരു കമന്റ്. ഒടുവിൽ ജീവനക്കാർ അവർക്ക് മാത്രം എഡിറ്റ് ചെയ്യാവുന്ന തരത്തിലാക്കി ഡോക്യുമെന്റ് പൂർവസ്ഥിതിയിലേക്ക് കൊണ്ടുവന്നു.

English Summary: What caused the Fastly internet outage that hit major websites globally?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com