നികുതി അടയ്ക്കുന്നതിനു കൂടുതൽ ആശ്വാസ നടപടികൾ
Mail This Article
തിരുവനന്തപുരം∙കോവിഡ് സാഹചര്യത്തിൽ നികുതി അടയ്ക്കുന്നതിനു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കൂടുതൽ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ 30 വരെ നീട്ടി. സ്റ്റേജ്, കോൺട്രാക്ട് വാഹന നികുതി, ടേൺ ഓവർ ടാക്സ് എന്നിവ അടയ്ക്കാനുള്ള തീയതിയും ദീർഘിപ്പിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. നികുതി വകുപ്പിലെ ആംനസ്റ്റി പദ്ധതിക്ക് ഓപ്‍ഷൻ നൽകുന്നത് നവംബർ 30 വരെ നീട്ടി. സ്റ്റേജ്, കോൺട്രാക്ട് വാഹന നികുതി അടയ്ക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയെന്നും ഇവർക്കു നികുതി ഇളവ് കാര്യത്തിൽ പരിശോധിച്ചു വേണ്ടതു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ടേൺ ഓവർ ടാക്സ് അടയ്ക്കാനുള്ള സമയം ജൂലൈ 31ൽ നിന്ന് ഒക്ടോബർ 31ലേക്കും റിട്ടേൺ നൽകാനുള്ളതു ജൂണിൽ നിന്ന് സെപ്റ്റംബർ 30ലേക്കും നീട്ടി. ചെറുകിട വ്യാപാരികൾക്കു വ്യവസായ വകുപ്പുമായി ചേർന്നു കുറഞ്ഞ പലിശയ്ക്കു വായ്പ നൽകും. സമാന രീതിയിൽ പരമ്പരാഗത വ്യവസായങ്ങൾക്കും വായ്പ ലഭ്യമാക്കും. ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് ടൂറിസം സർക്യൂട്ട് പദ്ധതിയിലും കൂടുതൽ പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതു പരിഗണിക്കും.
സാമ്പത്തിക സ്ഥിതി മോശമാണെന്നു ബാലഗോപാൽ ചൂണ്ടിക്കാട്ടിയപ്പോൾ കഴിഞ്ഞ സർക്കാർ അധികാരം ഒഴിയുമ്പോൾ മിച്ചമുണ്ടെന്ന് തോമസ് ഐസക് പറഞ്ഞ 5000 കോടി എവിടെയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. പുറമേ 18,000 കോടി കേന്ദ്രത്തിൽ നിന്നു ലഭിക്കുമെന്ന് ഐസക് പറഞ്ഞതു ശരിയാണോയെന്നും ആരാഞ്ഞു. എന്നാൽ പണത്തിനു ബുദ്ധിമുട്ട് ഇല്ലെന്നാണു തോമസ് ഐസക് പറഞ്ഞതിന്റെ അർഥമെന്നായിരുന്നു ബാലഗോപാലിന്റെ വിശദീകരണം.