കോവിൻ വിവരങ്ങൾ ചോർന്നെന്നു പറഞ്ഞ് ബിറ്റ്കോയിൻ തട്ടിപ്പ്
Mail This Article
തിരുവനന്തപുരം ∙ കോവിൻ പോർട്ടലിലെ 15 കോടി ആളുകളുടെ വ്യക്തിവിവരങ്ങൾ വിൽപനയ്ക്കെന്ന ഡാർക‍്‍വെബ് പരസ്യത്തിനു പിന്നിൽ ബിറ്റ്കോയിൻ തട്ടിപ്പ്. കഴിഞ്ഞ ദിവസമാണ് ഡാർക്ക് ലീക്ക് മാർക്കറ്റ് എന്ന ഡാർക്‌വെബ് പേജിൽ കോവിൻ പോർട്ടലിലെ വിവരങ്ങൾ ചോർന്നുവെന്ന മട്ടിൽ അറിയിപ്പെത്തുന്നത്. പേര്, മൊബൈൽ നമ്പർ, ആധാർ നമ്പർ, ജിപിഎസ് ലൊക്കേഷൻ, സംസ്ഥാനം എന്നീ വിവരങ്ങൾ 800 ഡോളറിന് (58,450 രൂപ) വിൽക്കുമെന്നായിരുന്നു പരസ്യം. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് സാങ്കേതികവിദഗ്ധർ കണ്ടെത്തി. ഇതിനൊപ്പം അതേ പേജിൽ പറഞ്ഞ മറ്റു പല വിവരചോർച്ചകളും വ്യാജമെന്ന് കണ്ടെത്തി.
സാധാരണഗതിയിൽ, വിൽക്കാൻ വച്ചിരിക്കുന്ന വിവരങ്ങൾ യഥാർഥമെന്നു ബോധ്യപ്പെടുത്തുന്നതിനായി സാംപിൾ ഡേറ്റ നൽകാറുണ്ട്. എന്നാൽ സാംപിൾ ഡേറ്റ നൽകുന്നതിനു പോലും 180 ഡോളറാണ് (13,000 രൂപ) ചോദിച്ചിരിക്കുന്നത്. ബിറ്റ്കോയിൻ രൂപത്തിൽ പണം അയയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പരസ്യത്തിൽ പറയുന്നതുപോലെ കോവിനിൽ റജിസ്റ്റർ ചെയ്യുന്നവരുടെ ജിപിഎസ് ലൊക്കേഷൻ ശേഖരിക്കാറേയില്ലെന്ന് അധികൃതർ വ്യക്തമാക്കി. കോവിൻ പോർട്ടൽ ഹാക്ക് ചെയ്തുവെന്ന പ്രചാരണം പ്രാഥമിക വിലയിരുത്തലിൽ വ്യാജമാണെന്ന് കേന്ദ്രമന്ത്രി ഹർഷ് വർധൻ പറഞ്ഞു. മുൻകരുതലിന്റെ ഭാഗമായി ഐടി വകുപ്പിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ പല സൈബർ സുരക്ഷാ പിഴവുകളും ചൂണ്ടിക്കാട്ടിയിട്ടുള്ള ഫ്രഞ്ച് ഹാക്കർ റോബർട്ട് ബാപ്റ്റിസ്റ്റ് (എലിയറ്റ് ആൽഡേഴ്സൺ) വിവരചോർച്ചയുണ്ടായെന്ന് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ തെറ്റാണെന്ന് തെളിഞ്ഞതോടെ ട്വീറ്റ് പിൻവലിച്ചു.