ഉരുകിപ്പോകുമോ ഒന്നര ലക്ഷം കോടിയുടെ സ്വർണം
Mail This Article
കൊച്ചി∙ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാകുമ്പോൾ രാജ്യത്തെ സ്വർണ വ്യാപാര മേഖലയിലുണ്ടാവുക ഒന്നര ലക്ഷം കോടിയുടെ നഷ്ടമെന്ന് വിവിധ സംഘടനകൾ കണക്കാക്കുന്നു. രാജ്യത്തെ ജ്വല്ലറികളുടെ കൈവശമുള്ളത് ഏകദേശം 5000 ടൺ സ്വർണമാണ്. അതിൽ വിവിധ കാരറ്റിലുള്ള ആഭരണങ്ങളുണ്ട്. 14, 18, 20, 21, 22, 23, 24 കാരറ്റുകളിലുള്ള ആഭരണങ്ങളാണ് രാജ്യത്തെ വിവിധ മേഖലകളിലായി പ്രചാരത്തിലുള്ളത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിന്റെ (ബിഐഎസ് ) ഇപ്പോഴത്തെ തീരുമാനപ്രകാരം 14, 18, 22 കാരറ്റുകളിലുള്ള സ്വർണാഭരണങ്ങൾ മാത്രമേ 16നു ശേഷം വിൽക്കാൻ പാടുള്ളു.
20, 21, 23,24 കാരറ്റുകളിലുള്ള സ്വർണം ഏകദേശം മൂവായിരത്തോളം ടൺ വന്നേക്കുമെന്നാണ് റിപ്പോർട്ട്. 17 മുതൽ വിൽക്കാൻ പാടില്ലാത്ത കാരറ്റുകളിലുള്ള സ്വർണാഭരണങ്ങൾ 14, 18, 22 കാരറ്റുകളിലേക്കു മാറ്റിയാൽ 300 ടൺ സ്വർണത്തിന്റെ നഷ്ടമാണ് സംഭവിക്കുക. നഷ്ടപ്പെടുന്ന സ്വർണത്തിന്റെ വിപണി വില ഏകദേശം ഒന്നര ലക്ഷം കോടി രൂപയാണ്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിപണിയിലുള്ള എല്ലാ കാരറ്റുകളും ഹാൾമാർക്ക് ചെയ്തു വിൽക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.