ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സർക്കാർ ഓഹരി കുറയ്ക്കുന്നു
Mail This Article
കൊച്ചി ∙ പൊതു മേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരി പങ്കാളിത്തത്തിൽ 10% കുറവു വരും. അടുത്ത മാസം അവസാനിക്കുന്നതിനു മുമ്പു വിവിധ ധനസ്ഥാപനങ്ങളിൽനിന്നു 2000 കോടി രൂപയുടെ മൂലധനം സമാഹരിക്കുന്നതോടെയാണിത്. സർക്കാർ പങ്കാളിത്തം 85 ശതമാനമായാണു കുറയുക. നിലവിലെ മൂലധന പര്യാപ്തത തൃപ്തികരമാണെങ്കിലും ഭാവിയിലെ വളർച്ച ലക്ഷ്യമിട്ടാണു സമാഹരണമെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എ.എസ്. രാജീവ് പറഞ്ഞു.
വാണിജ്യ ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, നിക്ഷേപരംഗത്തുള്ള വിദേശ സ്ഥാപനങ്ങൾ തുടങ്ങിയവയെയാണു മൂലധനത്തിനു ബാങ്ക് ആശ്രയിക്കുക. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വായ്പയുടെയും നിക്ഷേപ വളർച്ചയുടെയും കാര്യത്തിൽ പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനം നേടിയത്. കാസ (കറന്റ് അക്കൗണ്ട് / സേവിങ്സ് അക്കൗണ്ട്) വളർച്ച 24.47%. ഇതും പൊതുമേഖലാ ബാങ്കുകളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ബിസിനസ് 14.98% വർധിച്ച് 2.81 ലക്ഷം കോടി രൂപയായി. അറ്റാദായം 42% ഉയർന്ന് 550.25 കോടി രൂപയിലെത്തി.