ADVERTISEMENT

കൊച്ചി∙ മുൻ വർഷങ്ങളിൽ സമർപ്പിച്ച റിട്ടേണുകൾ ഡൗൺലൗഡ് ചെയ്യാനോ ബിസിനസ് ആവശ്യത്തിനായി വിദേശത്തേക്ക് പണം അയയ്ക്കാനോ കഴിയുന്നില്ല. ആദായനികുതി വകുപ്പിന്റെ നോട്ടിസുകൾക്കു മറുപടി നൽകാനും പറ്റുന്നില്ല. ഒരാഴ്ച മുൻപു നിലവിൽ വന്ന പുതിയ നികുതി പോർട്ടലിനെക്കുറിച്ചു സർവത്ര പരാതി. ഷിപ്പിങ് ബിൽ, ചരക്കൂകൂലി, കൺസൽറ്റൻസി ഫീസ് തുടങ്ങി പലവിധ ഇനങ്ങളിൽ വിദേശനാണ്യം അയയ്ക്കാനുള്ളവർക്ക് അതിനു സാധിക്കാത്തതാണു വലിയ പ്രശ്നം. നിശ്ചിത ദിവസത്തിനുള്ളിൽ പണം അയച്ചില്ലെങ്കിൽ പിഴ ചുമത്തപ്പെടും.

പുതിയ പോർട്ടലിൽ 15സിഎ ഫോം അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതാണു കാരണം. ഇതുണ്ടെങ്കിൽ മാത്രമേ ബാങ്കിൽ നിന്ന് വിദേശനാണ്യം ഇടപാടുകാർക്കു റിലീസ് ചെയ്യുകയുള്ളു. ഇതോടൊപ്പം ഇവിടെ ടിഡിഎസ് പിടിക്കേണ്ടതാണോ അല്ലേ എന്നു വ്യക്തമാക്കി ഓഡിറ്റർ ഇടപാടുകാർക്കു നൽകുന്ന 15സിബി ഫോമും അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. കയറ്റുമതിയും ഇറക്കുമതിയും ഉൾപ്പടെ വിദേശ ഇടപാടുകൾക്ക് അത്യാവശ്യമാണ് ഇതു രണ്ടും. ബാങ്കിൽ നൽകേണ്ടത് ഉൾപ്പടെ പല ആവശ്യങ്ങൾക്ക് മുൻവർഷങ്ങളിലെ ആദായനികുതി റിട്ടേൺ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അതു ലഭിക്കുന്നില്ല. പോർ‍ട്ടലിൽ ലോഗിൻ ചെയ്യാൻ പോലും കഴിയാത്ത സ്ഥിതി ഉണ്ടായിരുന്നെങ്കിലും അതു മാറിയിട്ടുണ്ട്.

വകുപ്പിൽ നിന്നു ലഭിക്കുന്ന ചോദ്യങ്ങൾക്ക് (അല്ലെങ്കിൽ നോട്ടീസിന്) മറുപടി നിശ്ചിത ദിവസത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ അതിനും പിഴ ഈടാക്കാം. പക്ഷേ മറുപടി നൽകാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം 6 കോടിയിലേറെ പേരാണ് (കമ്പനികളും വ്യക്തികളും ഉൾപ്പടെ) റിട്ടേൺ ഫയൽ ചെയ്തത്. പാൻകാർഡുള്ള റജിസ്റ്റേഡ് ഉപയോക്താക്കൾ 9.48 കോടി. ആകെയുള്ള ആശ്വാസം അവസാന തീയതികൾ ദീർഘിപ്പിച്ചിട്ടുണ്ടെന്നതാണ്. വ്യക്തികൾ ഇക്കൊല്ലത്തെ റിട്ടേൺ ഫയൽ ചെയ്യേണ്ടത് സെപ്റ്റംബർ 30 വരെയാണ്. ഇപ്പോൾ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുന്നില്ല. പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് ആണ് പോർട്ടൽ രൂപപ്പെടുത്തിയത്. തുടക്കത്തിലെ പ്രശ്നങ്ങളാണെന്നും താമസിയാതെ പരിഹരിക്കപ്പെടുമെന്നുമാണു വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com