സ്വർണം ഹാൾമാർക്ക്; റജിസ്ട്രേഷൻ ഹാഫ് മാർക്ക്
Mail This Article
കണ്ണൂർ∙ സ്വർണാഭരണങ്ങൾക്കു ഗുണമേന്മാ മുദ്രയായ ഹാൾമാർക്കിങ് ലൈസൻസ് ഇന്നു നിർബന്ധമാകുമ്പോൾ, ഹാൾമാർക്കിങ്ങിന്റെ കാര്യത്തിൽ രാജ്യത്തു മുൻനിരയിലുള്ള കേരളത്തിൽ ഇതുവരെ ലൈസൻസ് എടുത്തത് 50% ജ്വല്ലറി ഉടമകൾ മാത്രം. ബിഐഎസ് കേരളയുടെ (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ലൈസൻസ് ഉള്ളത് 3530 ജ്വല്ലറി ഉടമകൾക്കാണ്.
കേരളത്തിൽ ഏകദേശം 7000 ജ്വല്ലറികളാണ് ജിഎസ്ടി റജിസ്ട്രേഷനുള്ളവ (ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത അയ്യായിരത്തോളം ജ്വല്ലറികളുമുണ്ട്). ഇന്നു മുതൽ ഹാൾമാർക്ക് ചെയ്യാത്ത സ്വർണം രാജ്യത്തു വിൽക്കാനാവില്ല. ജിഎസ്ടി ലൈസൻസ് ഉള്ളവർക്കും അല്ലാത്തവർക്കും ഹാൾമാർക്കിങ് നിർബന്ധമാണ്. നിലവിൽ, ഹാൾമാർക്കിങ് സെന്ററുകളിൽ നിന്നു മുദ്ര പതിപ്പിച്ച ശേഷമാണ് ലൈസൻസ് ഇല്ലാത്ത ജ്വല്ലറികളും ആഭരണങ്ങൾ വിൽക്കുന്നത്. എന്നാൽ ലൈസൻസ് ഇല്ലാതെ, ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വിൽക്കുന്നതും ഇന്നു മുതൽ കുറ്റകരമാകും.
തീയതി നീട്ടിയിട്ടും ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ വർധനയുണ്ടായില്ല. തീയതി ഇനിയും നീട്ടുമെന്നു വ്യാപാരികൾ പ്രതീക്ഷിക്കുന്നതാണു കാരണം. കേരളത്തിൽ പകുതി വ്യാപാരികൾ മാത്രമാണ് ലൈസൻസ് എടുത്തിട്ടുള്ളത്. 10 മിനിറ്റ് കൊണ്ട്, വീട്ടിലിരുന്നുതന്നെ ലൈസൻസ് എടുക്കാൻ കഴിയും. സേവനം പൂർണമായും ഓൺലൈനാണ്. ഫീസ് അടച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ച് ലൈസൻസ് ഡൗൺലോഡ് ചെയ്യാനാകും.
∙പി. രാജീവ് ,ബിഐഎസ് കേരള മേധാവി