4 മാസം; കടൽ കടന്നത് 35 ടൺ പഴം, പച്ചക്കറി: കൂടുതൽ ആവശ്യം നേന്ത്രക്കായ
Mail This Article
പാലക്കാട് ∙ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കേരളത്തിൽനിന്നു വിദേശത്തേക്കു കയറ്റുമതി ചെയ്തത് 35 ടൺ പഴവും പച്ചക്കറിയും. സ്വാശ്രയ കർഷക സമിതികളുടെ ഉൽപന്നങ്ങൾ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ (വിഎഫ്പിസികെ) മാർക്കറ്റിങ് സെന്റർ വഴിയാണു കയറ്റുമതി ചെയ്തത്. യൂറോപ്പിലേക്കും കുവൈത്ത്, ദുബായ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുമാണു കൊണ്ടുപോയത്. കൂടുതൽ ഓർഡറുകൾ എത്തിയിട്ടുണ്ട്.
കാർഷികോൽപന്നങ്ങളുടെ മൂല്യവർധന നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു കാർഷികോൽപന്നങ്ങൾ തരംതിരിച്ചു ശീതീകരിച്ചു കയറ്റുമതി ചെയ്യാൻ നടപടി തുടങ്ങിയത്. കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നാണ് ഉൽപന്നങ്ങൾ ശേഖരിച്ചത്. നേന്ത്രക്കായ കപ്പലിൽ യൂറോപ്പിലേക്ക് അയച്ചാണ് ആരംഭിച്ചത്. പരീക്ഷണം വിജയിച്ചതോടെ ഞാലിപ്പൂവൻ, പടവലം, വെണ്ട, കൂർക്ക എന്നിവ കയറ്റുമതി ചെയ്തു. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതു നേന്ത്രക്കായയ്ക്കാണ്. കയറ്റുമതി നടത്തിയതിൽ 33.5 ടണ്ണും അതുതന്നെ. കുവൈത്തിലേക്ക് 7.2 ടൺ നേന്ത്രക്കായ കയറ്റുമതി നടത്താൻ വിഎഫ്‍പിസികെയ്ക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.