ടൂറിസ്റ്റ് സുരക്ഷയ്ക്ക് പുതിയ സംവിധാനം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്കായി നാഷനൽ റെസ്ക്യൂ ആൻഡ് കമ്യൂണിക്കേഷൻ ഗ്രിഡ് രൂപീകരിക്കാനുള്ള ശുപാർശയുമായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം. അടിയന്തര സാഹചര്യങ്ങളിൽ വിനോദസഞ്ചാരികൾക്കു സുരക്ഷ ഉറപ്പാക്കാനും ആകാശമാർഗം രക്ഷപെടുത്താനുമുള്ള സംവിധാനം സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ രൂപീകരിക്കാനാണു ആലോചന. ദേശീയ സുസ്ഥിര ടൂറിസം നയത്തിന്റെ ഭാഗമായാണു ഇങ്ങനെയുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹസിക വിനോദസഞ്ചാര മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനു മാനദണ്ഡം നിശ്ചയിക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നു.
വന്യജീവി കേന്ദ്രങ്ങൾ, ട്രക്കിങ് റൂട്ടുകൾ തുടങ്ങിയ ജനപ്രിയ ഇക്കോ–ടൂറിസം കേന്ദ്രങ്ങളിലെ തിരക്കു കുറയ്ക്കാൻ പദ്ധതികൾ തയാറാക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും വേണം. വനത്തിന്റെയും അനുബന്ധ മേഖലയുടെയും സ്വാഭാവികമായ പരിസ്ഥിതി സംരക്ഷിക്കണം. നിർമാണപ്രവർത്തനങ്ങൾക്ക് പ്രാദേശികമായി ലഭിക്കുന്ന–പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. ഇക്കോ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട പല സാഹസിക വിനോദങ്ങളും വളരെ ഉൾപ്രദേശങ്ങളിലാണു നടക്കുന്നത്; ഈ സ്ഥലങ്ങളിലേക്കുള്ള ഗതാഗത സംവിധാനം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്.
മറ്റു നിർദേശങ്ങൾ:
∙ വനമേഖലയോടു ചേർന്നു കൃഷിസ്ഥലമുള്ളവരെ ഇക്കോ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ പ്രോത്സാഹിപ്പിക്കണം.
∙ കേന്ദ്രസർക്കാരിന്റെ കർമപദ്ധതിക്കു പുറമേ സംസ്ഥാനങ്ങൾ അവരുടെ സ്ഥലത്തിന് അനുയോജ്യമായ നയവും കർമപദ്ധതിയും തയാറാക്കണം.
∙ കേന്ദ്ര മന്ത്രാലയത്തിനുകീഴിൽ വിഷൻ ഗ്രൂപ്പും കേന്ദ്ര ടൂറിസം സെക്രട്ടറിയുടെ കീഴിൽ ദേശീയ ബോർഡും രൂപീകരിക്കും.
∙ സംസ്ഥാന, ജില്ലാതല സമിതികൾക്കു പുറമേ വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണ സമിതിയും രൂപീകരിക്കണം.