ADVERTISEMENT

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയും വായ്പാധിഷ്ഠിതമായി പ്രവർത്തിക്കുന്ന സംരംഭകരും സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുന്ന സന്ദർഭത്തിലാണ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ യോഗം ഇന്നു ചേരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലും ബാങ്കുകളിൽ നിക്ഷേപം കുന്നുകൂടുന്നു. കഴിഞ്ഞ വർഷം ഏതാണ്ട് 12% വളർച്ച രേഖപ്പെടുത്തി കേരളത്തിലെ ബാങ്കുകളുടെ മൊത്തം നിക്ഷേപം 6.77 ലക്ഷം കോടി രൂപയായി ഉയർന്നു. സാമ്പത്തിക മേഖല മൊത്തത്തിൽ ചുരുങ്ങിയ കാലഘട്ടത്തിലാണ് ഈ നിക്ഷേപക്കൂമ്പാരം. പ്രവാസി നിക്ഷേപവും ഇതേ കണക്കിനുകൂടി – 2.08 ലക്ഷം കോടി രൂപയിൽനിന്ന് 2.29 ലക്ഷം കോടിയിലേക്ക്.

പക്ഷേ വായ്പകളിൽ ആനുപാതികമായ വളർച്ച ഉണ്ടായിട്ടില്ല. ഇതും സാമ്പത്തിക മാന്ദ്യവുമായി കൂട്ടിവായിക്കണം. മാർച്ച് 2021 അവസാനം 4.43 ലക്ഷം കോടി രൂപയായി വായ്പകൾ കൂടിയെങ്കിലും (2020  മാർച്ചിൽ 4.08 ലക്ഷം കോടി) കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിലെ വായ്പ നിക്ഷേപ അനുപാതം 67%ൽനിന്ന് 65% ആയി കുറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ബാങ്കുകളുടെയും ശ്രദ്ധ പതിയേണ്ട ഏറ്റവും പ്രധാനപ്പെട്ട മേഖല എംഎസ്എംഇ തന്നെയാണെന്ന് ബാങ്കിങ് കണക്കുകൾ സൂചിപ്പിക്കുന്നു. മറ്റെല്ലാ വിഭാഗത്തിലെയും വായ്പത്തോത് ചെറുതായെങ്കിലും ഉയർന്നെങ്കിലും സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിൽ നാമമാത്രമായ വളർച്ചയാണ് ഉണ്ടായത്.

61,390 കോടി രൂപ എന്നത് കഴിഞ്ഞ വർഷം 62,141 കോടി രൂപയായി. ഈ തുകയാവട്ടെ ഏകദേശം 17 ലക്ഷം അക്കൗണ്ടുകളിലായി വീതിച്ചു കിടക്കുന്നു. അപ്പോൾ ശരാശരി ഒരു വായ്പയിൽ വെറും 3.5 ലക്ഷം രൂപ മാത്രം. ടൂറിസം, ഭക്ഷ്യ സംസ്കരണം, ചെറുകിട കച്ചവടം, വ്യവസായം അടക്കമുള്ള ഈ മേഖലയിൽ സമൂലമായ ഒരു പരിവർത്തനവും കുതിച്ചു ചാട്ടവും കൂടാതെ കേരളത്തിന് ഉദ്ദേശിക്കുന്ന സാമ്പത്തിക വളർച്ച സാധ്യമല്ല. ഉദാരമായ വ്യവസ്ഥകളിൽ വായ്പ നൽകുക, റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള പുനഃക്രമീകരണത്തിന്റെ പ്രയോജനം പൂർണമായും എല്ലാവരിലും എത്തിക്കുക, സംസ്ഥാന സർക്കാരിന്റെ പലിശ സബ്സിഡി അടക്കം ഉള്ള ആനുകൂല്യങ്ങൾ ബാങ്കുകളുമായി കൈകോർത്തു സമയത്തു തന്നെ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ പ്രധാനം. വായ്പ നൽകുന്നതിലാണ് കേരള ബാങ്കും മറ്റു പ്രമുഖ വാണിജ്യ ബാങ്കുകളും (കേരളത്തിലെ സ്വകാര്യ മേഖലാ ബാങ്കുകൾ അടക്കം) മാതൃക ആകേണ്ടത്. 

3 നിർദേശങ്ങൾ – സമിതിക്കും സർക്കാരിനും പരിഗണിക്കാൻ:

1. അധിക വായ്പ സംവിധാനം, പുനഃക്രമീകരണ സൗകര്യം എന്നിവയെക്കുറിച്ച് ഉടൻ തന്നെ മാധ്യമപ്രചാരണം ഒരുക്കുക.
2 . പുത്തൻ വായ്പ അല്ലെങ്കിൽ അധിക വായ്പയും പുനഃക്രമീകരണവും കിട്ടാത്തവരുടെ പരാതി പരിഹരിക്കാൻ ഏകീകൃത സെൽ തുടങ്ങുക. പരാതികൾ അതിവേഗം തീർപ്പാക്കണം.
3 . സംസ്ഥാന സർക്കാരിന്റെ ‘കേക്ക്’ (കോഓപ്പറേറ്റീവ് ഇനിഷ്യറ്റീവ് ഫോർ അഗ്രി ഇൻഫ്രാ), കേന്ദ്ര സർക്കാരിന്റെ അഗ്രി ഇൻഫ്രാ ഫണ്ട് എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്നതിനെക്കുറിച്ച് വ്യക്തമായ മാർഗരേഖ ബാങ്ക് ശാഖകൾക്കു ലഭ്യമാകുക.

ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com