ഉൽപന്ന വിപണിയിൽ വിലയിടിവിന്റെ ദിനങ്ങൾ
Mail This Article
കേരോൽപന്ന വിപണിയിൽ വലിയ തോതിലുള്ള വിലയിടിവ്. പത്തു ദിവസം ഒരേ നിലവാരത്തിൽ തുടർന്ന വെളിച്ചെണ്ണ, കൊപ്ര വിലകൾക്കു കടന്നുപോയ വാരം പിടിച്ചുനിൽക്കാനായില്ല. വെളിച്ചെണ്ണയ്ക്കു ക്വിന്റലിന് 300 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്. കൊപ്രയ്ക്ക് 350 രൂപയുടെ ഇടിവ്.കൊച്ചിയിൽ മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വില ഓഗസ്റ്റ് 25 മുതൽ ഇക്കഴിഞ്ഞ അഞ്ചു വരെ 17,400 രൂപയായിരുന്നു. കടന്നുപോയ വാരത്തിന്റെ തുടക്കത്തിൽ വില 17,300 രൂപയിലേക്കു താഴ്ന്നു. ഇടിവു തുടർന്നപ്പോൾ വില 17,000 രൂപ വരെയാണു താഴ്ന്നത്.
ഇക്കഴിഞ്ഞ ആഴ്ചയുടെ ആദ്യം തയാർ വില 16,700 രൂപയായിരുന്നു. വാരാന്ത്യ വിലയാകട്ടെ 16,400 രൂപ മാത്രം.കൊപ്രയ്ക്കു 10,750 രൂപയിൽ പിടിച്ചുനിൽക്കാനാവാതെവന്നപ്പോൾ 10,650 രൂപയിലേക്കു താഴ്ന്നു. പക്ഷേ ആ നിലവാരത്തിലും സ്ഥിരതയാർജിക്കാൻ കഴിയാതെ 10,300 രൂപയിലാണു കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിച്ചത്. അതേസമയം, പിണ്ണാക്ക് എക്സ്പെല്ലർ വില 3000 രൂപയിൽ തുടർന്നു; റോട്ടറി 3200 രൂപ.
പാമോയിലിനും ഇടിവ്
ദിവസങ്ങളായി 12,750 രൂപ നിലവാരത്തിൽ തുടരുകയായിരുന്ന പാമോയിലിന്റെ വിലയിൽ കനത്ത ഇടിവാണുണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിൽ വില 12,250 രൂപയിലേക്കു താഴുന്നതാണു കണ്ടത്.
റബർവിലയിലും വലിയ ഇടിവ്
രാജ്യാന്തര വിപണിയിൽ റബറിന്റെ വിലയിടിവു നിലയ്ക്കാതിരുന്നത് ആഭ്യന്തര വിപണിയെ ഗണ്യമായ തോതിലാണു ബാധിച്ചത്. കടന്നുപോയ വാരം കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് വില ക്വിന്റലിന് 17,400 രൂപയിലേക്കും ആർഎസ്എസ് അഞ്ചാം ഗ്രേഡ് വില ക്വിന്റലിന് 17,150 രൂപയിലേക്കും താഴ്ന്നിരിക്കുന്നു.
ആർഎസ്എസ് നാലാം ഗ്രേഡ് വിലയിലെ ഇടിവ് 400 രൂപ; ആർഎസ്എസ് അഞ്ചാം ഗ്രേഡ് വിലയിലെ ഇടിവ് 550 രൂപയും. ഈ പ്രവണത തുടർന്നാൽ നാലാം ഗ്രേഡിന്റെ വില 17,000 രൂപയിലേക്കു താഴ്ന്നുകൂടായ്കയില്ലെന്നു ചില വ്യാപാരികൾ പറയുന്നു. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് വില 13,036 രൂപയിലേക്കും അഞ്ചാം ഗ്രേഡ് വില 12,935 രൂപയിലേക്കും താഴ്ന്നിരിക്കുകയാണ്.
കുരുമുളകു വീണ്ടും താഴോട്ട്
കൊച്ചിയിൽ കുരുമുളകിന്റെ വില വീണ്ടും താഴ്ന്നിരിക്കുകയാണ്. ഗാർബ്ൾഡ് ഇനത്തിന്റെ വില ക്വിന്റലിനു 41,600 രൂപ മാത്രം. അൺഗാർബ്ൾഡിന്റെ വില 39,600 രൂപയിലേക്കു താഴ്ന്നു. 100 രൂപയുടെ ഇടിവാണു കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ടത്. തൊട്ടു മുമ്പത്തെ ആഴ്ച 400 രൂപയുടേതായിരുന്നു ഇടിവ്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വിൽപനയ്ക്കെത്തിയത് 56 ടൺ മാത്രം.
ജാതിക്ക, ജാതിപത്രി
ജാതിക്ക (തൊണ്ടൻ) വില 200 – 280 രൂപയായിരുന്നത് 200 – 270 നിലവാരത്തിലെത്തി. ജാതിക്ക (തൊണ്ടില്ലാത്തത്) യ്ക്കു 350 – 550 രൂപയായിരുന്നു വാരാദ്യ വില. എന്നാൽ വില പിന്നീടു 350 – 540 നിലവാരത്തിലേക്കു താഴ്ന്നു. ജാതിപത്രി (ചുവപ്പ്) വില 900 ൽനിന്ന് 800 രൂപയിലേക്കു താഴ്ന്നപ്പോൾ മഞ്ഞയുടെ വില 1350 ൽനിന്ന് 1200 രൂപയിലേക്കു താഴ്ന്നു.
ഏലം ലേലം
കൊച്ചിയിൽ കഴിഞ്ഞ ആഴ്ച 60,289.5 കിലോ ഗ്രാം ഏലം ലേലത്തിനെത്തി. കൂടിയ വില 1451 രൂപ. ശരാശരി വില 1044.36 രൂപ.