ഫോഡ് ഇന്ത്യ തൊഴിലാളികളുടെ പുനരധിവാസം: തീരുമാനമായില്ല
Mail This Article
െചന്നൈ ∙ ഇന്ത്യയിൽ നിന്നു പിൻവാങ്ങുന്നതിനു മുന്നോടിയായി ഫോഡ് ഇന്ത്യ മാനേജ്മെന്റും ചെന്നൈ ഫോഡ് എംപ്ലോയീസ് യൂണിയനും തമ്മിൽ നടത്തിയ ആദ്യഘട്ട ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. ജോലി നഷ്ടപ്പെട്ടവർക്കു പകരം ജോലി എന്ന ആവശ്യത്തോടു മാനേജ്മെന്റ് അനുകൂലമായി പ്രതികരിച്ചില്ലെന്നും നഷ്ടപരിഹാര പാക്കേജ് ചർച്ച ചെയ്യാനാണു കൂടുതൽ താൽപര്യം കാണിച്ചതെന്നും യൂണിയൻ പ്രസിഡന്റ് ആർ.സുരേഷ് പറഞ്ഞു. മരൈമലൈനഗറിലെ പ്ലാന്റ് പൂട്ടുന്നതോടെ 4000 പേർക്കു നേരിട്ടും 20000 പേർക്കു പരോക്ഷമായും തൊഴിൽ നഷ്ടമാകുമെന്നാണു കണക്ക്. പലർക്കും അടുത്ത 20 വർഷത്തേക്ക് ഉറപ്പായിരുന്ന തൊഴിലാണ് ഒറ്റയടിക്ക് ഇല്ലാതായതെന്നും ചർച്ച ഫലം കാണുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യൂണിയൻ പറയുന്നു.
പ്ലാന്റ് ഏറ്റെടുക്കുന്ന കമ്പനികൾ നിലവിലുള്ള തൊഴിലാളികളെ ജോലിക്കെടുക്കുമെന്ന രേഖാമൂലമുള്ള ഉറപ്പാണിവർ ആവശ്യപ്പെടുന്നത്. പ്ലാന്റ് ഏറ്റെടുക്കുന്നവർക്കായി തമിഴ്നാട് സർക്കാർ പ്രത്യേക സാമ്പത്തിക സഹായ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. നികുതി ഇളവ് ഉൾപ്പെടെയുള്ളവ നൽകിയേക്കും. 250 കോടി ഡോളറാണ് ചെന്നൈയിലെ അസംബ്ലിങ് – എൻജിൻ നിർമാണ പ്ലാന്റിനായി ഫോഡ് നിക്ഷേപിച്ചിരുന്നത്. അതേ സമയം, യൂണിയനുകൾ ഉന്നയിച്ച ആവശ്യം യുഎസിലെ ആസ്ഥാനത്ത് അറിയിക്കുമെന്നും തീരുമാനം കമ്പനി ഉടമകളാണു സ്വീകരിക്കേണ്ടതെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.