അഗ്രി ടൂറിസം നെറ്റ്‌വർക് പദ്ധതിക്കു തുടക്കം
Mail This Article
തിരുവനന്തപുരം∙ കൃഷിയെ വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കൃഷിക്കാർക്കു വരുമാനം ഉറപ്പാക്കുന്ന കേരള അഗ്രി ടൂറിസം നെറ്റ്‌വർക് പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമീണ മേഖലയിൽ 5 വർഷത്തിനുള്ളിൽ 500 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി ഉയർത്തിക്കൊണ്ടു വരുമെന്നു മന്ത്രി പറഞ്ഞു. അഗ്രി ടൂറിസം പദ്ധതിയിലൂടെ 5 വർഷം കൊണ്ട് 30,000 പേർക്ക് തൊഴിലും വരുമാനവും നൽകുകയാണ് ലക്ഷ്യം.
2023 മാർച്ച് 31നു മുൻപ് 500 ഫാം ടൂറിസം യൂണിറ്റുകളും വീട്ടുവളപ്പിലെ 5000 സംയോജിത കൃഷി യൂണിറ്റുകളും നെറ്റ്‌വർക്കിന്റെ ഭാഗമായി സജ്ജമാക്കും. പരിശീലനത്തിന് 680 പേർ റജിസ്റ്റർ ചെയ്തു. പരിശീലനം പൂർത്തിയാക്കി ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റുകളായി അംഗീകരിക്കപ്പെടുന്ന കൃഷിയിടങ്ങളെ ടൂറിസം പാക്കേജുകളിൽ ഉൾപ്പെടുത്തും. കൃഷി ഉൽപന്നങ്ങൾക്കു ഓൺലൈൻ വിപണിയും ഒരുക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ്കുമാർ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, മിഷൻ കോ ഓർഡിനേറ്റർ ബിജി സേവ്യർ എന്നിവർ പ്രസംഗിച്ചു.