പകരം ജോലി ഇല്ലെന്ന് ഫോഡ് ഇന്ത്യ; പ്രതിഷേധവുമായി തൊഴിലാളികൾ
Mail This Article
ചെന്നൈ ∙ അടച്ചു പൂട്ടുന്ന പ്ലാന്റിലെ ജീവനക്കാർക്കു തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നു ഫോഡ് ഇന്ത്യ അറിയിച്ചതായും ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടതായും തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
ഫോഡ് പ്ലാന്റിലെ 2675 സ്ഥിരം ജീവനക്കാർക്ക്, പ്ലാന്റ് ഏറ്റെടുക്കുന്ന കമ്പനിയിൽ ജോലി നൽകണമെന്നാണു യൂണിയന്റെ പ്രധാന ആവശ്യം. എന്നാൽ ഇതു തള്ളിയ ഫോഡ്, നഷ്ടപരിഹാര പാക്കേജുകളുമായി മുന്നോട്ടു പോകാനാണു തീരുമാനിച്ചിരിക്കുന്നത്.
പ്രശ്ന പരിഹാരത്തിനായി ജീവനക്കാരും യൂണിയനുമായി ചേർന്നു പ്രവർത്തിക്കുമെന്നാണു ഫോഡിന്റെ ഔദ്യോഗിക വിശദീകരണം. അതിനിടെ, തുടർനടപടികൾ തീരുമാനിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, വ്യവസായ മന്ത്രി തങ്കം തെന്നരസ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ചെന്നൈ ഫോഡ് പ്ലാന്റ് ഏറ്റെടുക്കാൻ എത്തുന്നവർക്കായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതികളാണു സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.