കോഴിക്കട ലൈസൻസിന് ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധം
Mail This Article
തിരുവനന്തപുരം∙ കോഴിക്കടകൾക്ക് ഇനി ലൈസൻസ് ലഭിക്കണമെങ്കിൽ ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റും മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കണം സംസ്ഥാനത്തെ കോഴിക്കടകൾ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള മാർഗരേഖകൾക്ക് അംഗീകാരം നൽകിയതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.
മാംസം തയാറാക്കുന്നവർ സാംക്രമിക രോഗങ്ങൾ ഇല്ലാത്തവരും ആ ജോലി ചെയ്യുന്നതിനു യുക്തരാണെന്നു ഡോക്ടർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉള്ളവരുമാകണം. കോഴിമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനു കടകൾക്കു സ്വന്തമായി സംവിധാനം വേണം. അല്ലെങ്കിൽ ജില്ലയിലോ സമീപ ജില്ലയിലോ ഉള്ള റെൻഡറിങ് പ്ലാന്റുമായി സഹകരിച്ചു മാലിന്യ സംസ്‌കരണം നടത്തുന്നു എന്ന് ഉറപ്പാക്കണം.
റെൻഡറിങ് പ്ലാന്റുകൾ പ്രവർത്തിക്കുന്ന ജില്ലകളിൽ ശേഖരിക്കുന്ന കോഴി മാലിന്യങ്ങൾ അതതു ജില്ലകളിൽ തന്നെ സംസ്‌കരിക്കുന്നു എന്നും ഉറപ്പാക്കണം. പ്ലാന്റുകൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങളും മാർഗരേഖയിലുണ്ട്. കലക്ടർ അധ്യക്ഷനായ ജില്ലാതല കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായിട്ടേ ഇത് ആരംഭിക്കാൻ സാധിക്കൂ. വഴിയരികിലും ഒഴിഞ്ഞ പുരയിടങ്ങളിലും ഓവുചാലുകളിലും കുളങ്ങളിലും നദികളിലുമൊക്കെ കോഴി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന അപരിഷ്‌കൃത രീതിക്ക് ഇതോടെ പരിഹാരമാകുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.