59,000 കടന്ന് സെൻസെക്സ്; നിഫ്റ്റിയിലും റെക്കോർഡ് ക്ലോസിങ്
Mail This Article
മുംബൈ∙ഓഹരി വിപണികളിൽ വൻ കുതിപ്പ്. മുംബൈ ഓഹരി സൂചിക സെൻസെക്സ് ചരിത്രത്തിലാദ്യമായി 59000 പോയിന്റ് പിന്നിട്ടു. വിവിധ മേഖലകൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പിന്തുണയാണ് ഓഹരി വിപണിയുടെ കുതിപ്പിനു കാരണമായി കണക്കാക്കുന്നത്. തുടർച്ചയായി മൂന്നാം ദിവസവും മുന്നേറിയ സെൻസെക്സ് 417.96 പോയിന്റ് (0.71%) ഉയർന്ന് 59,141.16ൽ ക്ലോസ് ചെയ്തു. ട്രേഡിങ്ങിന് ഇടയിൽ ഒരുഘട്ടത്തിൽ 59,204.29 പോയിന്റ് വരെ സൂചിക എത്തിയിരുന്നു.
ദേശീയ ഓഹരി സൂചിക നിഫ്റ്റി 110.05 പോയിന്റ് (0.63%) ഉയർന്ന് റെക്കോർഡ് ക്ലോസിങ് ആയ 17,629.50ൽ എത്തി. ഒരു ഘട്ടത്തിൽ സൂചിക 17,644.60 പോയിന്റിൽ എത്തിയിരുന്നു. ബാങ്കിങ് ഓഹരികളോടുള്ള താൽപര്യമാണ് വിപണിക്ക് കുതിപ്പേകിയത്. മുംബൈ ഓഹരി വിപണിയിൽ ബാങ്കിങ് ഓഹരികൾക്ക് 2.12% നേട്ടമുണ്ടായി. എനർജി, ഫിനാൻസ്, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് ഇൻഡക്സുകൾ മുന്നേറിയപ്പോൾ മെറ്റൽ, ടെക്, ഐടി തുടങ്ങിയ വിഭാഗം ഓഹരികൾക്ക് ഇടിവു തട്ടി.
ഇൻഡസ്ഇൻഡ് ബാങ്ക് (7.34%) ആണ് സെൻസെക്സിൽ വൻ നേട്ടം കൊയ്തത്. ഐടിസി, എസ്ബിഐ, റിലയൻസ്, കോടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ നേട്ടം കൊയ്തപ്പോൾ ടിസിഎസ്, ടാറ്റ സ്റ്റീൽ, ടെക് മഹിന്ദ്ര, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഡോ. റെഡ്ഡീസ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഈ വർഷം ജനുവരി 21നാണ് സെൻസെക്സ് ആദ്യമായി 50000 പോയിന്റിൽ എത്തിയത്. ഫെബ്രുവരി മൂന്നിന് 50000 നു മുകളിൽ ആദ്യമായി ക്ലോസ് ചെയ്തു. തുടർന്ന് പടിപടിയായി ഉയർന്ന് 59000 പിന്നിട്ടു.
മൂന്നു ദിവസം: നിക്ഷേപകർക്ക് നേട്ടം 4.46 ലക്ഷം കോടി രൂപ
ന്യൂഡൽഹി∙ ഓഹരി വിപണിയിലെ കുതിപ്പു കാരണം നിക്ഷേപകർക്ക് 3 ദിവസം കൊണ്ട് ലഭിച്ചത് 4.46 ലക്ഷം കോടിയുടെ നേട്ടം. സെൻസെക്സ് 3 ദിവസം കൊണ്ട് 963.4 പോയിന്റ് ആണ് ഉയർന്നത്. മുംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ ഓഹരി മൂല്യം 260 ലക്ഷം കോടി രൂപയായി.