ADVERTISEMENT

തലകുത്തി വീണാലും ചാടിയെഴുന്നേൽക്കുന്ന അഭ്യാസ പാടവം പോലെ കനത്ത വീഴ്ചയിൽ നിന്നു കുതിച്ചുയരുന്നതു സാമ്പത്തിക മേഖലയാണെങ്കിൽ വിദഗ്ധർ അതിനു നൽകുന്ന വിശേഷണം ‘വി ഷേപ്ഡ് റിക്കവറി’എന്നാണ്. വീഴ്ചയെയും കുതിപ്പിനെയും ഗ്രാഫിലേക്കു വിന്യസിച്ചാൽ ലഭിക്കുന്ന ചിത്രം ഇംഗ്ലിഷിലെ ‘വി’ (V) പോലെ ആയിരിക്കുമെന്നു ചുരുക്കം. കോവിഡ് വ്യാപനത്തെ തുടർന്നു നിലംപൊത്തിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇതേപോലെ അതിവേഗം കുതിച്ചുയരും എന്നായിരുന്നു പ്രവചനങ്ങൾ ഏറെയും. 

പ്രതീക്ഷ V; വരുന്നത് K

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കെ പ്രവചനങ്ങൾ യാഥാർഥ്യമാകുമെന്നു പ്രതീക്ഷിക്കാമോ? അതോ കുതിപ്പ് ഏതാനും വ്യവസായങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നു തിരിച്ചറിയേണ്ടതുണ്ടോ? തിരിച്ചറിഞ്ഞു നയരൂപീകരണം നടത്തണമെന്നാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ മുൻ സാരഥികളായ ഡി. സുബ്ബറാവുവും രഘുറാം രാജനും മറ്റും നിർദേശിക്കുന്നത്. ഇന്ത്യയിൽ ‘വി’ (V) ആകൃതിയിലല്ല ഇംഗ്ലിഷിലെ ‘കെ’ (K) അക്ഷരത്തിന്റെ രൂപത്തിലുള്ള സാമ്പത്തിക സ്ഥിതിയായിരിക്കും സംജാതമാകുക എന്ന് ഇവർ മുൻപുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 

‘ചെലോൽദ് റെഡ്യാവും’

എന്താണു ‘കെ’ (K) ആകൃതിയിലുള്ള ഉണർവെന്നു നോക്കാം: ചില വ്യവസായങ്ങൾ അതിവേഗത്തിലും ശക്തമായും കരുത്തു വീണ്ടെടുക്കുന്നു, ചില വ്യവസായങ്ങളിൽ പ്രവർത്തനം ചുരുങ്ങുന്നു; ചില ഇനം ആസ്തികൾക്കു മൂല്യം വർധിക്കുന്നു, മറ്റു ചില ആസ്തികളിൽ മൂല്യശോഷണം സംഭവിക്കുന്നു; സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വരുമാനവും ആസ്തിയും വർധിക്കുന്നു, മറ്റു ചില വിഭാഗങ്ങളുടെ വരുമാനത്തിലും ആസ്തിയിലും ഇടിവുണ്ടാകുന്നു. ഇതു ഗ്രാഫിലേക്കു പകർത്തിയാൽ ലഭിക്കുന്ന ചിത്രത്തിലേക്കാണു സുബ്ബറാവുവും രഘുറാം രാജനും വിരൽചൂണ്ടുന്നത്.

കോവിഡ് വ്യാപനത്തിന്റെ പ്രധാന പ്രത്യാഘാതങ്ങളിലൊന്നായി വേണം ഇതിനെ കാണാൻ. മഹാമാരിയുടെ ഫലമായി സമൂഹത്തിൽ അസമത്വത്തിന്റെ അളവു വല്ലാതെ വർധിക്കാൻ ഇടയായിരിക്കുന്നു. ബഹുഭൂരിപക്ഷവും താഴ്ന്ന വരുമാനക്കാർ ആണെന്നിരിക്കെ അസമത്വത്തിന്റെ വളർച്ച ആഭ്യന്തര ഉപഭോഗത്തെയും ദീർഘകാല വളർച്ച സാധ്യതകളെയുമാണു ബാധിച്ചിരിക്കുന്നത്. ആഭ്യന്തര ഉപഭോഗത്തെ ആശ്രയിച്ചു നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതിലും വലിയ ആഘാതമില്ലല്ലോ. പരിഹാര മാർഗങ്ങളാകട്ടെ പരിമിതമാണ്. ഈ പരിമിതി മാന്ദ്യത്തിൽ നിന്നുള്ള ഉണർവ് വൈകാൻ കാരണമാകും. മാത്രമല്ല അത് അസന്തുലിതമാകുകയും ചെയ്യും.

U,W,L... വളർച്ച പലവിധം

‘കെ ഷേപ്ഡ് റിക്കവറി’ എന്ന പ്രയോഗത്തെപ്പറ്റി ആദ്യം കേട്ടതു യുഎസിലാണ്.  മുൻപൊക്കെ മാന്ദ്യത്തിൽ നിന്നുള്ള കരകയറ്റത്തിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നു. ഇംഗ്ലിഷിലെ വി, യു, ഡബ്ല്യു എന്നീ അക്ഷരങ്ങൾ സന്ദർഭാനുസൃതം വിശേഷണമാകുകയും സാമ്പത്തിക ശബ്ദാവലിയിൽ സ്ഥലം പിടിക്കുകയും ചെയ്തു. മാന്ദ്യം ദീർഘകാലം തുടർന്ന അവസരങ്ങളിൽ  അത് ‘എൽ’ (L)  ആകൃയിലുള്ള സ്തിതിവിശേഷമായാണു നിർവചിക്കപ്പെട്ടത്. ‘ഹോക്കി സ്റ്റിക് റിക്കവറി’ എന്നും ചില വിദഗ്ധർ  ഇതിനെ വിളിച്ചു.

നിക്ഷേപ രംഗത്തെ പ്രഫഷനലുകളുടെ ആഗോള കൂട്ടായ്മയായ സിഎഫ്എ ഇൻസ്റ്റിറ്റ്യൂട്ട് 6040 അംഗങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 44% പേരും അഭിപ്രായപ്പെട്ടതു കോവിഡിന്റെ ആഘാതത്തിൽ നിന്ന് ആഗോളതലത്തിലുള്ള മോചനം ‘കെ’ (K) ആകൃതിയിൽ ആയിരിക്കുമെന്നാണ്. ഇന്ത്യയിലെ മോചനവും അങ്ങനെ തന്നെ ആയിരിക്കുമെന്നു 42% പേർ പറഞ്ഞു.

ആഘോഷിക്കാൻ നേരമായിട്ടില്ല

ഇന്ത്യൻ  സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോൾ പ്രകടമാകുന്ന ഉണർവിന്റെ പേരിൽ ആഘോഷത്തിനു സമയമായിട്ടില്ലെന്ന മുന്നറിയിപ്പാണു രഘുറാം രാജനും മറ്റും നൽകുന്നത്. ഉണർവിന്റെ നല്ല പങ്കും ലോക്ഡൗൺ കാലത്തു നടക്കാതെ പോയ ഉപഭോഗത്തിന്റെ നീക്കിയിരിപ്പാകാം. ഡിമാൻഡിലെ വർധന സ്ഥിരത കൈവരിക്കുമോ എന്നാണ് അറിയേണ്ടത്.  ചെലവിടേണ്ട സമയത്തു വേണ്ടത്ര ചെലവിടാൻ സർക്കാരിനു കഴിഞ്ഞില്ലെന്നതാണു യാഥാർഥ്യം. ആത്മനിർഭറിനെക്കാൾ നമുക്ക് ആവശ്യം ആത്മവിശ്വാസമാണ് എന്നു രഘുറാം രാജൻ അടുത്തിടെ ഓർമിപ്പിച്ചത് ഈ സാഹചര്യത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com