ADVERTISEMENT

ന്യൂഡൽഹി ∙ പെട്രോളിയം ഉൽപന്നങ്ങൾ ചരക്ക് സേവന നികുതി(ജിഎസ്ടി) പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം കേരള ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണ് ജിഎസ്ടി കൗൺസിൽ പരിഗണിച്ചത്. എന്നാൽ, ഇപ്പോൾ അതിനുള്ള സമയമായിട്ടില്ലെന്ന് സംസ്ഥാനങ്ങൾ നിലപാടെടുത്തതായി ലക്നൗവിലെ യോഗത്തിനുശേഷം ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും.

സംസ്ഥാനങ്ങൾ മാത്രമല്ല, കേന്ദ്രവും പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള നിലവിലെ നികുതി സംവിധാനം മാറ്റുന്നതിനോടു യോജിച്ചില്ല. വലിയ വരുമാനം ലഭിക്കുന്ന മേഖലയിൽ ഇപ്പോൾ ഇടപെടുന്നത് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. 

വസ്ത്രങ്ങൾ, ഫുട്‌വെയർ എന്നിവയുടെ നികുതിയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. നിർമാണ വസ്തുക്കൾക്കു കൂടിയ നികുതി, ഉൽപന്നങ്ങൾക്ക് കുറഞ്ഞ നികുതി എന്നതാണ് നിലവിലെ പ്രശ്നം. നിർമാണ വസ്തുക്കൾക്ക് ഈടാക്കുന്ന ഉയർന്ന നികുതി തിരികെ നൽകേണ്ട സ്ഥിതിയാണുള്ളത്. തുണിത്തരങ്ങളുടെ മേഖലയിൽ മാത്രം ഏകദേശം 6000 കോടി രൂപയാണ് ഇങ്ങനെ തിരികെ നൽകുന്നത്. 

ഈ സാഹചര്യത്തിലാണ് ഉൽപന്നങ്ങളുടെയും നിർമാണ വസ്തുക്കളുടെയും നികുതി ഏകീകരിക്കാനുള്ള തീരുമാനം. ഇതിനായി നിർദേശങ്ങൾ വയ്ക്കാൻ മന്ത്രിമാരുടെ സമിതി രൂപീകരിക്കും. സമിതി 4 മാസത്തിനകം റിപ്പോർട്ട് നൽകും. പേനയുടെ കാര്യത്തിലും നിർമാണ വസ്തുക്കൾക്കു 18% നികുതി, പേനയ്ക്ക് 12% എന്നതാണ് നിലവിലെ സ്ഥിതി. അതിനാലാണ് എല്ലാത്തരം പേനയുടെയും നികുതി 18 ശതമാനമാക്കുന്നത്. 

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം 2022 ജൂൺ വരെയെന്നാണ് നേരത്തെ തീരുമാനിച്ചത്. സെസ് ഏർപ്പെടുത്തിയാണ് നഷ്ടപരിഹാരത്തുക കണ്ടെത്തിയിരുന്നത്. എന്നാൽ, നഷ്ടപരിഹാരം നൽകുന്നതു വൈകിയതും കോവിഡ് പ്രതിസന്ധിയിൽ വരുമാനം കുറഞ്ഞതും കണക്കിലെടുത്ത്, ബാങ്ക് വായ്പയെടുത്താണ് ഇപ്പോൾ നഷ്ടപരിഹാരം നൽകുന്നത്. നികുതി വരുമാനം കുറവായതിനാൽ നഷ്ടപരിഹാരം അടുത്ത ജൂണിനു ശേഷവും വേണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്. 

എന്നാൽ, അടുത്ത ജൂലൈ മുതൽ പിരിക്കുന്ന സെസ് ബാങ്ക് വായ്പയുടെയും മുതലും പലിശയും നൽകാൻ മാത്രമാണ് ഉപയോഗിക്കുകയെന്നാണ് ഇന്നലെ ധനമന്ത്രി വ്യക്തമാക്കിയത്. നഷ്ടപരിഹാരത്തിനുള്ള നിലവിലെ കാലാവധി നീട്ടില്ലെന്നാണ് അതിലൂടെ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് അംഗീകരിക്കില്ലെന്നും കൂടുതൽ ചർച്ച വേണമെന്നുമാണ് കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും നിലപാടെടുത്തിട്ടുള്ളത്. 

കൂടുതൽ ചർച്ചയുണ്ടാകുമെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇ–വേ ബിൽ, ഫാസ്ടാഗ്, നിലവിൽ ജിഎസ്ടി സംവിധാനത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, നികുതി വെട്ടിപ്പ് തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾക്കായി മന്ത്രിമാരുടെ സമിതി രൂപീകരിക്കാനും കൗൺസിൽ തീരുമാനിച്ചു. ഈ സമിതി 2 മാസത്തിനകം റിപ്പോർട്ട് നൽകും.

കോവിഡ് ചികിത്സാ മരുന്നുകൾക്കുള്ള ഉദാര നികുതി നിരക്കുകൾ ഡിസംബർ 31വരെ തുടരും.

മരുന്നുകൾ          നികുതി(%)‍

∙ടൊസിലിസുമാബ്: 0

∙ആംഫോടെറിസിൻ:  0

∙രക്തം കട്ടയാകുന്നതു തടയുന്നവ: 5              

∙റെംഡെസിവിർ: 5

∙കോവിഡ്ചികിത്സയ്ക്കുള്ള മറ്റു മരുന്നുകൾ (ഫാവിപിരാവിർ, ഇൻഫ്ലിക്സിമാബ്, 2–ഡിയോക്സി–ഡി–ഗ്ലൂക്കോസ് അടക്കം) : 5  

കോവിഡ് ചികിത്സാ ഉപകരണങ്ങൾക്കുള്ള ഉദാര നികുതി നിരക്കുകൾ നീട്ടില്ല. നിലവിലെ നിരക്കുകൾ ഈ മാസം 30വരെ മാത്രം.

ചരക്കുകൾ (നിലവിലെ നിരക്ക്, പുതിയ നിരക്ക് എന്ന ക്രമത്തിൽ)  (നിരക്ക് ശതമാനത്തിൽ)

∙പേശീരോഗമായ മസ്കുലർ അട്രോഫിക്കുള്ള ‘സോൾജെൻസ്മ’, മസ്കുലർ ഡിസ്ട്രോഫിക്കുള്ള ‘വിൽറ്റെപ്സോ' മരുന്നുകൾ  : 12–0

∙എല്ലാത്തരം പേനകളും: 12/18-18

∙ഭിന്നശേഷിക്കാരുടെ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന റെട്രോഫിറ്റ്‍മെന്റ് കിറ്റുകൾ: ജിഎസ്ടി 5 ശതമാനമായി കുറച്ചു

∙ ഐസിഡിഎസ് പദ്ധതിക്കുള്ള സമ്പുഷ്ടീകരിച്ച അരി: 18– 5

∙ഡീസലുമായി ചേർക്കുന്ന ബയോ ഡീസൽ: 12– 5

∙പുനരുപയോഗ ഊർജ ഉപകരണങ്ങൾ: 5 –12

∙ചെമ്പ്, അലൂമിനിയം, സിങ്ക് തുടങ്ങിയവയുടെ അയിര്:  5 –18

∙പേപ്പർ കൊണ്ടുള്ള പാക്കിങ് കണ്ടെയ്നറുകൾ, കാർട്ടനുകൾ, ബോക്സുകൾ: 12/18 - 18

∙പ്ലാസ്റ്റിക്, പോളിയൂറിഥേൻ മാലിന്യം: 5- 18

∙റെയിൽവേ ഭാഗങ്ങൾ, ലോക്കമോട്ടിവ്സ് തുടങ്ങിയവ: 12–18

∙കാർഡ്, കാറ്റലോഗ്, പ്രിന്റഡ് മെറ്റീരിയൽ അടക്കമുള്ള പേപ്പർ കൊണ്ടുള്ള ഇതര വസ്തുക്കൾ:    12–18

സേവനങ്ങൾ

∙ചരക്ക് വാഹനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ  സർവീസ് നടത്താനുള്ള നാഷനൽ പെർമിറ്റ് ഫീസിനുള്ള ജിഎസ്ടി ഒഴിവാക്കി. (നിലവിൽ 18%)

∙കേന്ദ്ര,സംസ്ഥാന സർക്കാരുകൾ 75 ശതമാനത്തിനു  മുകളിൽ പണം മുടക്കുന്ന പരിശീലന പരിപാടികൾക്ക് ജിഎസ്ടിയില്ല. (നിലവിൽ 18%)

∙2022ലെ എഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ 

∙വനിതാ ഏഷ്യ കപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ജിഎസ്ടി ഇല്ല. (നിലവിൽ 18%)

∙കയറ്റുമതി ചെയ്യാനുള്ള വസ്തുക്കളുടെ കപ്പൽ, വിമാന മാർഗമുള്ള ഗതാഗതത്തിന് ഒരു വർഷത്തേക്കു കൂടി ജിഎസ്ടി ഇളവ്.

∙സിനിമകൾ, ശബ്ദ റെക്കോർഡിങ്ങുകൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ലൈസൻസിങ് സേവനങ്ങൾ (12% 18 ശതമാനമാക്കി).

English Summary: States reluctant to bring petroleum products under GST

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com