ജിഎസ്ടി നിരക്കുമാറ്റം: ഭാരം ഉപയോക്താവിനും
Mail This Article
കൊച്ചി ∙ ഓൺലൈൻ ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്കൊപ്പം ഒല, ഊബർ പോലുള്ള ഓൺലൈൻ ടാക്സി സേവനദാതാക്കളെയും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാണു ജിഎസ്ടി കൗൺസിൽ തീരുമാനം; വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും. വിവിധ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ജി എസ്ടി നിരക്കുകളിൽ വരുത്തിയ വർധനയുടെ ഭാരം പതിവുപോലെ ഉപയോക്താക്കളുടെ ചുമലിൽ വീഴും.
രുചി കുറയുമോ?
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺ ഫുഡ് ഡെലിവറി അഗ്രിഗേറ്റേർമാർക്ക് 5 % നികുതി ഏർപ്പെടുത്തിയതു പ്രത്യക്ഷത്തിൽ ഉപയോക്താക്കളെ ബാധിക്കില്ലെന്നാണു വിശദീകരണം. പുതിയ നികുതി ഏർപ്പെടുത്തിയില്ലെന്ന സർക്കാർ വാദവും ശരി തന്നെ. ഓർഡർ സ്വീകരിക്കുന്നത് ഓൺലൈൻ കമ്പനികളാണെങ്കിലും ഇത്രയും കാലം 5 % ജിഎസ്ടി അടയ്ക്കേണ്ട ബാധ്യത റസ്റ്ററന്റ്, ഹോട്ടൽ, ക്ലൗഡ് കിച്ചനുകൾക്കായിരുന്നു. നികുതി അടയ്ക്കൽ ചുമതല അവരിൽ നിന്നു മാറ്റി ഓൺലൈൻ കമ്പനികളെ ഏൽപിക്കുക മാത്രമാണു സാങ്കേതികമായി സംഭവിച്ചത്. ‘കലക്‌ഷൻ പോയിന്റ്’ മാറ്റിയെന്നു ചുരുക്കം.
നികുതി വെട്ടിപ്പു തടയാനാണു പുതിയ നീക്കമെന്നാണു ജിഎസ്ടി കൗൺസിൽ പറയുന്നത്. സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനം വർധിക്കാൻ തീരുമാനം സഹായിക്കും. എന്നാൽ, ജിഎസ്ടി പരിധിയിൽ വരാത്ത ചെറിയ റസ്റ്റന്ററുകളിൽ നിന്ന് ഓൺലൈൻ ഭക്ഷ്യ വിതരണക്കാർ മുഖേന ഭക്ഷണം വാങ്ങിയാലും 5% നികുതി അടയ്ക്കേണ്ടി വരുമെന്നതാണ് ഉപയോക്താക്കളുടെ ആശങ്ക. അടുത്ത ജനുവരി ഒന്നിനാണു തീരുമാനം പ്രാബല്യത്തിൽ വരിക.
സൗരോർജത്തിന് ചെലവേറും
പുനരുപയോഗ ഊർജ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്കു ചെലവേറും. സോളർ പാനലുകൾക്കും മറ്റും 5% ജിഎസ്ടിയാണ് ഇതുവരെ ഈടാക്കിയിരുന്നത്. അതു 12% ആയി ഉയരുന്നതോടെ വൻകിട, ചെറുകിട പദ്ധതികൾക്കെല്ലാം തിരിച്ചടിയേൽക്കുമെന്ന ആശങ്കയിലാണു നവ, പുനരുപയോഗ ഊർജ മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾ. സാധാരണ ഉപയോക്താക്കൾ പോലും സൗരോർജത്തിലേക്കു മാറുന്ന കാലത്തുണ്ടായ നിരക്കു വർധന അപ്രതീക്ഷിത തിരിച്ചടിയാകും. ഒക്ടോബർ ഒന്നു മുതലാണു പ്രാബല്യം. ഇരുമ്പ്, ചെമ്പ്, അലുമിനിയം അയിരുകൾക്ക് 5%ൽ നിന്ന് 18% ആയി നികുതി ഉയർത്തിയതിന്റെ പ്രതിഫലനം വിവിധ മേഖലകളിലുണ്ടാകും. വ്യവസായ മേഖലകളിൽ തുടങ്ങി വീട്ടുപകരണങ്ങൾക്കും പാത്രങ്ങൾക്കും വരെ വില വർധിച്ചേക്കാം.