കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗിന് അടുത്ത അടി 30ന്
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് 10 നാൾ കൂടി മാത്രം ആയുസ്സ്. 2016ലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമഭേദഗതി അനുസരിച്ചാണ് സെപ്റ്റംബർ 30ന് പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്. നിലവിൽ 50 മൈക്രോൺ ആണ് അനുവദനീയമായ പരിധി. ഡിസംബർ 31 മുതൽ 120 മൈക്രോണിനു താഴെയുള്ള കാരിബാഗ് അനുവദിക്കില്ല. പുനരുപയോഗ സാധ്യത വർധിപ്പിക്കാനാണ് കാരിബാഗുകളുടെ കനം കൂട്ടുന്നത്.
2022 ജൂലൈ 1 മുതൽ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ രണ്ടു ഘട്ടങ്ങളാണ് സെപ്റ്റംബർ 30നും ഡിസംബർ 31നും നടപ്പാക്കുന്നത്. സെപ്റ്റംബർ 30 മുതൽ 60 ജിഎസ്എമ്മിൽ (ഗ്രാം പേർ സ്ക്വയർ മീറ്റർ) കുറഞ്ഞ നോൺ–വൂവൺ പ്ലാസ്റ്റിക് ബാഗുകൾ അനുവദിക്കില്ല. കേരളത്തിൽ നോൺ–വൂവൺ ബാഗുകൾക്ക് നിലവിൽ നിരോധനമുണ്ട്.