ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് ഒന്നു മുതൽ നിയന്ത്രണം
Mail This Article
ന്യൂഡൽഹി∙ ഫോൺ, ഡിടിഎച്ച് ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ അടക്കം ഓരോ മാസമോ വർഷമോ ആവർത്തിച്ചുവരുന്ന പേയ്മെന്റുകൾ തനിയെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ നിന്ന് ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് ഒക്ടോബർ 1 മുതൽ നിയന്ത്രണങ്ങൾ.ഒരു തവണ പേയ്മെന്റ് നടത്തിയാൽ കാർഡ് വിവരങ്ങളും മറ്റും സ്റ്റോർ ചെയ്ത് തനിയെ പണം ഈടാക്കി വരിസംഖ്യ പുതുക്കുന്ന രീതിയാണ് ഓട്ടോ ഡെബിറ്റ്. ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴിയുള്ള ഓട്ടോ ഡെബിറ്റ് പേയ്മെന്റുകൾക്കും നിയന്ത്രണം ബാധകമാകും.
ഇനി ഇത്തരം ഓട്ടോ ഡെബിറ്റ് പേയ്മെന്റുകൾ നടത്തണമെങ്കിൽ ഓരോ തവണയും ഉപയോക്താവ് അനുമതി (അഡീഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ–എഫ്എ) നൽകണം. ഇല്ലെങ്കിൽ ഇടപാട് റദ്ദാകും. പേയ്മെന്റിന് 24 മണിക്കൂർ മുൻപ് ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി സന്ദേശം ലഭിക്കും. ഇത് അംഗീകരിച്ചാൽ മാത്രമേ പണം ഈടാക്കൂ. ഓട്ടോ ഡെബിറ്റ് സൗകര്യം ഏത് സമയത്തും പിൻവലിക്കാനും ഉപയോക്താവിന് അധികാരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പരിധിയും നിശ്ചയിക്കാം.
ബാങ്ക് അക്കൗണ്ടിൽ നിന്ന് തനിയെ പണം ഓരോ മാസവും ഈടാക്കുന്ന രീതിക്ക് തടസ്സമുണ്ടാകില്ല. പുതിയ സംവിധാനത്തിലേക്കു മാറുന്നതിനാൽ ചില ബാങ്കുകളിലെ ഓട്ടോ–ഡെബിറ്റ് സേവനത്തിൽ ഒക്ടോബർ ഒന്നിനു ശേഷം തടസ്സം നേരിടാം. അങ്ങനെ വന്നാൽ കാർഡ് ഉപയോഗിച്ച് മാനുവലായി പേയ്മെന്റ് നടത്തണം.