400 കോടി തിരിച്ചറിയൽ രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക്
Mail This Article
ന്യൂഡൽഹി∙ പുതിയ കണക്ഷനുകൾക്ക് പേപ്പർ രൂപത്തിലുള്ള തിരിച്ചറിയൽ രേഖ വേണ്ടെന്ന കേന്ദ്രമന്ത്രിസഭാ തീരുമാനത്തിന്റെ പിന്നലെ, ജനങ്ങളിൽ നിന്ന് ടെലികോം കമ്പനികൾ വാങ്ങി വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് തിരിച്ചറിയൽ രേഖകൾ സ്കാൻ ചെയ്ത് സൂക്ഷിക്കണമെന്ന് ടെലികോം മന്ത്രാലയം ഉത്തരവിറക്കി. വെയർഹൗസ് ഓഡിറ്റുകളും നിർത്തലാക്കി. 300 മുതൽ 400 കോടി കെവൈസി ഫോമുകളാണ് ടെലികോം കമ്പനികളുടെ വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നതെന്നാണ് സർക്കാരിന്റെ കണക്ക്.
സ്കാൻ ചെയ്ത ശേഷം പേപ്പർ രേഖകൾ നശിപ്പിക്കാം. പോർട്ടബിലിറ്റി ഉപയോഗിച്ച് മാറിയവർ, വിച്ഛേദിച്ചവർ എന്നിവരുടെ ഡിജിറ്റൽ രേഖകൾ 3 വർഷത്തേക്ക് സൂക്ഷിച്ചാൽ മതി. സ്കാൻ ചെയ്ത ശേഷവും വായിക്കാൻ കഴിയാത്ത രേഖകളാണെങ്കിൽ ഉപഭോക്താവിന്റെ കെവൈസി (നോ യുവർ കസ്റ്റമർ) നടപടി വീണ്ടും ചെയ്യണം.
പ്രീപെയ്ഡ് കണക്ഷൻ പോസ്റ്റ്പെയ്ഡ് ആക്കാനും തിരിച്ചും ഇനി വേണ്ടത് ഒരു ഫോണിലെത്തുന്ന ഒടിപി (വൺ ടൈം പാസ്വേഡ്) മാത്രം മതിയാകും. നിലവിൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മാറ്റങ്ങൾക്ക് വീണ്ടും തിരിച്ചറിയൽ രേഖകളുമായി ടെലികോം സർവീസ് സെന്ററുകളിൽ ചെല്ലണമായിരുന്നു. ഇതിനാണ് മാറ്റം വരാൻ പോകുന്നത്.