ഡ്യൂപ്ലിക്കറ്റ് സിം: നടപടി കടുപ്പിച്ച് ബിഎസ്എൻഎൽ
Mail This Article
കോട്ടയം ∙ ഡ്യൂപ്ലിക്കറ്റ് സിം കാർഡ് ലഭിക്കുന്നതിനുള്ള നടപടികൾ ബിഎസ്എൻഎൽ കർശനമാക്കി. ഡ്യൂപ്ലിക്കറ്റ് സിം കാർഡ് വാങ്ങിയ ശേഷം ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണിത്. സിം കാർഡുകളുടെ ഡ്യൂപ്ലിക്കറ്റ് കാർഡ് എടുക്കേണ്ടവർ കസ്റ്റമർ കെയർ സെന്ററുകളിൽ നേരിട്ട് എത്തണമെന്നാണ് നിർദേശം. സിം കാർഡ് അനുവദിക്കുന്ന ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രമേ പകരം സിം കാർഡ് ലഭിക്കൂ. ഡ്യൂപ്ളിക്കറ്റ് കാർഡ് ലഭിച്ച് 24 മണിക്കൂറിനു ശേഷമേ എസ്എംഎസ് സർവീസുകൾ അനുവദിക്കൂ.
എന്തെങ്കിലും രേഖകളും വ്യാജ സത്യവാങ്മൂലവും നൽകി ഡ്യൂപ്ലിക്കറ്റ് സിം കാർഡ് കൈവശപ്പെടുത്തിയാലുടൻ ആ ഫോൺ നമ്പരുമായി ബന്ധപ്പെട്ട ബാങ്കിൽ നിന്ന് ഇടപാടുകൾ നടത്തി പണം തട്ടുന്ന രീതി വ്യാപകമായിരുന്നു. ഇതിനുശേഷം സിം ഉപേക്ഷിക്കും. ഇത്തരത്തിൽ പണം പോയ വ്യക്തി നൽകിയ പരാതിയിൽ ഒരു മൊബൈൽ നെറ്റ് വർക് കമ്പനിക്ക് 27 ലക്ഷം രൂപ രാജസ്ഥാൻ ഐടി വകുപ്പ് പിഴയിട്ടിരുന്നു.3 കോടിയോളം രൂപയുടെ തട്ടിപ്പ് വിവിധ കേസുകളിലായി ബിഎസ്എൻഎൽ സിം കാർഡ് ഉപയോഗിച്ചും നടന്നിട്ടുണ്ടെന്നാണു അനൗദ്യോഗിക കണക്കുകൾ. ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലാണു കൂടുതൽ പരാതികൾ.