ADVERTISEMENT

കണ്ണൂർ∙ സ്വർണ വ്യാപാര-വ്യവസായത്തിനായുള്ള ഇ-വേ ബിൽ പ്രായോഗികമല്ലെന്നു വ്യാപാരികൾ. സ്വർണാഭരണങ്ങളുടെ നിർമാണം പല ഘട്ടങ്ങളായി, പല ഫാക്ടറികളിലായാണു നടക്കുന്നത്. ഒരു സ്വർണാഭരണത്തിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപ് ഒട്ടേറെ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ആഭരണത്തിന്റെ ഓരോ നിർമാണഘട്ടത്തിലും ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നതിനാൽ ഇ-വേ ബിൽ നടപ്പാക്കാനാകില്ലെന്നും വ്യാപാരികൾ പറയുന്നു. 

സ്വർണാഭരണം കൊണ്ടുപോകുന്നതിന് ജിഎസ്ടി നിയമപ്രകാരമുള്ള ഇ–വേ ബിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നു. എന്നാൽ സ്വർണവ്യാപാര മേഖലയിൽ ഇ–വേ ബിൽ നടപ്പാക്കുന്നതു വ്യവസായത്തിനുള്ളിലെ വ്യാപാരത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പൂർണമായി തടസ്സപ്പെടുത്തും. കൂടാതെ സ്വർണം പോലെ വില കൂടിയ ഉൽപന്നങ്ങൾക്കായി ഇ–വേ ബിൽ എടുക്കുമ്പോൾ വിവരം ചോർന്നാൽ മോഷണവും ആക്രമണങ്ങളുമുണ്ടാകാനുള്ള സാധ്യതയുണ്ട്. ജിഎസ്ടി റജിസ്ട്രേഷനില്ലാത്ത ഒട്ടേറെ ചെറു ആഭരണനിർമാതാക്കൾ പ്രതിസന്ധിയിലാകുമെന്നും വ്യാപാരികൾ പറയുന്നു.

‘ബുദ്ധിമുട്ടുണ്ടാകില്ല’

അതേസമയം, കൃത്യമായ രേഖകളുണ്ടെങ്കിൽ ആഭരണം കൊണ്ടുപോകുന്നതിനു വ്യാപാരികൾക്കോ ആഭരണ നിർമാതാക്കൾക്കോ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ജിഎസ്ടി അധികൃതർ വ്യക്തമാക്കുന്നു. ഡെലിവറി ചെലാനെ അടിസ്ഥാനമാക്കി ഇ–വേ ബിൽ എടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടാവില്ല. ഇൻവോയ്സ്, ഡെലിവറി ചെലാൻ തുടങ്ങി സ്വർണാഭരണങ്ങൾ കൊണ്ടുപോകുമ്പോഴുള്ള അടിസ്ഥാന രേഖകൾ ഓൺലൈനായി നൽകണമെന്നു മാത്രമേയുള്ളു.

ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്തവരുടെ കാര്യത്തിലും ബുദ്ധിമുട്ടുണ്ടാകില്ല. സ്വർണാഭരണം കൊണ്ടുപോകുന്നതിന്റെ ഒരറ്റത്ത് റജിസ്ടേഡ് വ്യാപാരി ഉണ്ടാകും. ഓൺലൈനായി സമർപ്പിക്കുന്ന വിവരങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നതിനാൽ വിവരങ്ങൾ ചോർന്ന്, സുരക്ഷാ പ്രശ്നങ്ങൾക്കു സാധ്യതയില്ലെന്നും ജിഎസ്ടി അധികൃതർ വ്യക്തമാക്കുന്നു.

കേരളത്തിൽ മാത്രമായി നടപ്പാകില്ല

ജിഎസ്ടി നിയമ പ്രകാരം സ്വർണം കൊണ്ടുപോകുന്നതിന് നിലവിൽ ഇ–വേ ബിൽ ആവശ്യമില്ല. സ്വർണത്തിന് ഇ–വേ ബിൽ എന്ന ആവശ്യം കേരളം ജിഎസ്ടി കൗൺസിലിൽ നേരത്തെതന്നെ ഉന്നയിച്ചിട്ടുണ്ട്.ഒരു സംസ്ഥാനത്തിനു മാത്രമായി നടപ്പാക്കാനാവില്ല. ജിഎസ്ടി കൗൺസിലിൽ അംഗീകരിച്ച് നിയമം പ്രാബല്യത്തിലാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com