ADVERTISEMENT

കൊച്ചി∙ കോവിഡിനു ശേഷം വിമാനയാത്ര തിരിച്ചുവരവിന്റെ പാതയിൽ. എല്ലാ എയർലൈനുകളും ആകെ വിമാനങ്ങളുടെ 80% എണ്ണം മാത്രം പ്രവർത്തിച്ചിട്ടും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിറഞ്ഞു വിമാന യാത്രികർ. ആകെ സീറ്റുകളുടെ 80% ശേഷി വരെ മാത്രമേ ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളുവെങ്കിലും അതു നിറയുകയാണ്.

വിമാനത്താവളങ്ങളും കൈകാര്യം ചെയ്യാവുന്ന വിമാനങ്ങളുടെ 80% ശേഷിയിൽ മാത്രം പ്രവർത്തിച്ചിട്ടും തിരക്കൊഴിവില്ല. 18 മുതൽ 100% ശേഷിയിൽ പ്രവർത്തിക്കാൻ അനുവാദമുള്ളതിനാൽ തിരക്ക് ഇനിയും വർധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ടാറ്റയിലേക്ക് എയർ ഇന്ത്യയുടെ കൈമാറ്റം പ്രഖ്യാപിച്ച ശേഷം വ്യോമയാന രംഗത്താകെ ഉണർവുണ്ടായിട്ടുണ്ട്.

ശതകോടീശ്വരനായ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല പ്രഖ്യാപിച്ച ‘ആകാശ’ വിമാനക്കമ്പനി 2022 തുടക്കത്തിൽ പറക്കാൻ തുടങ്ങുകയാണ്. 70 വിമാനങ്ങൾ തുടക്കത്തിൽ തന്നെയുണ്ടാവും. വർഷങ്ങളായി അടഞ്ഞു കിടന്ന ജെറ്റ് എയർവെയ്സ് തങ്ങളുടെ പാർക്കിങ് സ്‌ലോട്ടുകൾ നൽകണമെന്നാവശ്യപ്പെട്ട് എല്ലാ വിമാനത്താവളങ്ങളിലേക്കും കത്തെഴുതി. ഉടൻ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ആഭ്യന്തര റൂട്ടുകളിലാണു നിലവിൽ വൻ തിരക്കുള്ളത്. നവരാത്രി അവധിക്കാലം ആഘോഷിക്കാനുള്ള യാത്രയാണു കൂടുതലും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോവിഡിനുമുൻപ് ദിവസം 142 വിമാന സർവീസുകൾ ആഭ്യന്തര–രാജ്യാന്തര റൂട്ടുകളിലേക്ക് ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ അത് 106 മുതൽ 110 വരെ എത്തി. 

നേരത്തേ ഏറ്റവും തിരക്കുണ്ടായിരുന്ന സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് ലക്ഷ്യങ്ങളിലേക്കു വിമാന സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ലാത്ത സ്ഥിതിയിലാണ് ഇത്രയും തിരക്കുണ്ടായിരിക്കുന്നത്.രാജ്യാന്തര റൂട്ടുകളിൽ വിദേശ വിമാനക്കമ്പനികളുടെ വാണിജ്യ വിമാന സർവീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. എയർ ബബ്ൾ ഓപ്പറേഷനുകൾ മാത്രം. കമേഴ്സ്യൽ ഓപ്പറേഷന് 31വരെയുള്ള നിരോധനം കഴിഞ്ഞാൽ നവംബർ ഒന്നുമുതൽ ഇന്ത്യയിലേക്കു പറക്കാൻ ഇവയെല്ലാം തയാറെടുക്കുകയാണ്. എയർ ഇന്ത്യയ്ക്ക് 124 വിമാനങ്ങളുണ്ട്. ടാറ്റ ഏറ്റെടുക്കുന്നതോടെ എയർ ഇന്ത്യ നിരക്ക് യുദ്ധത്തിനു വഴിതുറക്കുമെന്നു നിരീക്ഷകർ കരുതുന്നു. ആഭ്യന്തര–രാജ്യാന്തര റൂട്ടുകളിൽ ടിക്കറ്റ് നിരക്കു കുത്തനെ കുറയാനും അത് ഇടയാക്കിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com