‘ശൂന്യ്, ശൂന്യ്’: വ്യവസായ പ്രോത്സാഹനം; കേരളം ‘മാതൃകയായി’
Mail This Article
കൊച്ചി∙ ഉൽപാദനക്ഷമത ഉയർത്താൻ നടപടി സ്വീകരിക്കുന്ന വ്യവസായങ്ങൾക്ക് കേന്ദ്ര വ്യവസായ പ്രോത്സാഹന മന്ത്രാലയം നൽകുന്ന ഇൻസെന്റീവ് പദ്ധതിയിലേക്ക് (പിഎൽഐ) കേരളത്തിൽനിന്നു മാത്രം വ്യവസായങ്ങളില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ജമ്മുകശ്മീരും മാത്രമാണ് ഈ പദ്ധതിയിൽ ചേരാനാരുമില്ലാത്ത മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ ഈ പദ്ധതിയെക്കുറിച്ച് അവബോധം കുറവായതും മാനദണ്ഡങ്ങൾ പാലിക്കാൻ വ്യവസായങ്ങൾക്കു കഴിയാത്തതുമാണ് കേരളത്തിനു തിരിച്ചടിയായത്.
വ്യവസായ രംഗത്തു കേരളം ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ എവിടെ നിൽക്കുന്നു എന്നു വെളിവാക്കുന്നതാണ് ഇതു സംബന്ധിച്ച് ഡിഐപിപി മന്ത്രാലയം പുറപ്പെടുവിച്ച ഗ്രാഫിക്. കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ വ്യാപകമായി ഉണ്ടായിട്ടും പദ്ധതിയിൽ ആരുമില്ല. സ്കീം അനുസരിച്ച് ഭക്ഷ്യ സംസ്കരണ രംഗത്തിനു പ്രോൽസാഹനം നൽകാനായി 10,900 കോടി മാറ്റി വച്ചിട്ടുണ്ട്. ഈ തുക മറ്റു സംസ്ഥാനങ്ങളിലെ വ്യവസായങ്ങൾ കൊണ്ടു പോകുന്നു.
ഭക്ഷ്യ സംസ്കരണ രംഗത്ത് 2026–27 വരെയുള്ള കാലത്ത് ഉൽപാദനം 1,20267 കോടിയാക്കുകയാണു ലക്ഷ്യം. 2.5 ലക്ഷം അധിക തൊഴിലവസരങ്ങളും ഉണ്ടാവും. ആഭ്യന്തര വിപണിയിൽ നിന്നു സംസ്കരണത്തിനായി ഭക്ഷ്യോൽപന്നങ്ങൾ ശേഖരിക്കുക, ഉൽപാദനച്ചെലവു കുറച്ച് ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുക, വിദേശത്തു വിപണനം ചെയ്ത് ഇന്ത്യൻ ബ്രാൻഡുകൾ പ്രചാരത്തിലാക്കുക എന്നിവയാണ് ഉൽപാദകർ ഇൻസെന്റീവ് കിട്ടാനായി ചെയ്യേണ്ടത്. കുറഞ്ഞത് 2 കോടി വാർഷിക വിറ്റുവരവ് ഉണ്ടാവണം. വിറ്റുവരവിന്റെ നിശ്ചിത ശതമാനം ഇൻസെന്റീവ് ലഭിക്കും.
കേരളത്തിനു സാന്നിധ്യമുള്ള ഇലക്ട്രോണിക്സ്, ഫാർമ, ടെക്സ്റ്റൈൽ, മെഡിക്കൽ ഉപകരണ രംഗങ്ങൾക്കും പ്രോത്സാഹനമുണ്ടെങ്കിലും അപേക്ഷകളില്ല. മൊബൈൽ ഫോൺ, വാഹനങ്ങൾ, ഹൈടെക്ക് സ്റ്റീൽ, എസി തുടങ്ങി 13 മേഖലകൾക്കാണ് പ്രോൽസാഹനം നൽകുന്നത്. 1.97 ലക്ഷം കോടി ഇതിനായി മാറ്റിവച്ചിട്ടുമുണ്ട്. തമിഴ്നാടും കർണാടകയും ആന്ധ്രയും ഗുജറാത്തും മഹാരാഷ്ട്രയുമാണ് ഇൻസെന്റീവ് ലഭിക്കാൻ യോഗ്യതയുള്ള വ്യവസായങ്ങളും അപേക്ഷകരും ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങൾ.