പഞ്ചാബിലേക്കു കൂടുതൽ വളമെത്തിക്കാനും കേന്ദ്രം
Mail This Article
കൊച്ചി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കുമെന്നു പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വടക്കേ ഇന്ത്യൻ കാർഷിക സംസ്ഥാനങ്ങളിലേക്കുള്ള രാസവളം വിതരണവും വർധിപ്പിച്ചു. വളം ക്ഷാമം രൂക്ഷമായ പഞ്ചാബിലേക്കു കേന്ദ്ര പൊതുമേഖലാ സംസ്ഥാനമായ ഫാക്ട് ഈ മാസം അയച്ചത് 20,000 ടൺ ഫാക്ടംഫോസ്.പഞ്ചാബിലും ഉത്തർപ്രദേശിലും വളം ക്ഷാമം മൂലം കർഷകർ വലയുകയാണ്. രാജ്യത്തൊട്ടാകെ രാസവളത്തിനു ലഭ്യത കുറവാണെങ്കിലും റാബി കാർഷിക സീസൺ ആരംഭിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ആവശ്യം ഏറെയും. രാജ്യത്തിന്റെ ഭക്ഷ്യധാന്യ കലവറ കൂടിയായ ഈ സംസ്ഥാനങ്ങളിൽ വളം ലഭ്യത വർധിപ്പിക്കാനാണു വളം നിർമാതാക്കൾക്കു കേന്ദ്ര സർക്കാരിന്റെ നിർദേശം.
അടുത്ത വർഷം മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ കൂടിയായതിനാൽ യുപിയിലും പഞ്ചാബിലും രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാനും വളം ലഭ്യത ഉറപ്പാക്കേണ്ടതു പ്രധാനം. യൂറിയ, പൊട്ടാഷ്, ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) തുടങ്ങിയ വളങ്ങൾക്കാണു ലഭ്യതക്കുറവ്.
ഉൽപാദനം വർധിപ്പിച്ച് ഫാക്ട്
ക്ഷാമമുള്ള വളങ്ങളൊന്നും ഫാക്ട് ഉൽപാദിപ്പിക്കുന്നില്ല. എന്നാൽ, പ്രധാന ഉൽപന്നമായ ഫാക്ടംഫോസ് ഒരു പരിധി വരെ ഡിഎപിക്കു പകരം നിൽക്കുമെന്ന വിലയിരുത്തലിലാണു വൻതോതിൽ പഞ്ചാബിലേക്ക് അയയ്ക്കുന്നത്. അമോണിയം ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ് എന്നിവയാണു കോംപ്ലക്സ് വളമായ ഫാക്ടംഫോസിന്റെ പ്രധാന ഘടകങ്ങൾ. വടക്കേ ഇന്ത്യൻ ആവശ്യം മുന്നിൽക്കണ്ട് ഉൽപാദനം വർധിപ്പിക്കുകയാണു ഫാക്ട്. ശരാശരി 65,000 ടൺ ആയിരുന്ന പ്രതിമാസ ഉൽപാദനം 85,000 ടണ്ണിലേക്ക് ഉയർത്തി.