റിസർവ് ബാങ്ക് നിലപാടിനെതിരെ പ്രതിരോധം തീർക്കും: മന്ത്രി വാസവൻ
Mail This Article
തിരുവനന്തപുരം ∙ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന റിസർവ് ബാങ്ക് നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിരോധം തീർക്കുമെന്നു മന്ത്രി വി.എൻ.വാസവൻ. സഹകാരികളുടെയും സഹകരണ സംഘം യൂണിയൻ പ്രതിനിധികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർബിഐ ഇറക്കിയ പരസ്യത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ വിപുലമായ പ്രചാരണം സംഘടിപ്പിക്കും. സജീവമായ ഇടപെടലിനായി എംപിമാരുമായി ആശയവിനിമയം നടത്തും.
യോജിച്ച പ്രചാരണത്തിനും പ്രതിരോധത്തിനുമായി സഹകരണ സംരക്ഷണ സമിതി എന്ന പേരിൽ പ്രത്യേക സമിതി രൂപീകരിച്ചു. സമിതിയുടെ സംസ്ഥാന ചെയർമാനായി കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ളയെയും കൺവീനറായി പ്രാഥമിക കാർഷിക സഹകരണ സംഘം (പാക്‌സ്) അസോസിയേഷൻ പ്രസിഡന്റ് വി.ജോയി എംഎൽഎയെയും തിരഞ്ഞെടുത്തു. ബിജെപിയുടെ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
അംഗത്വത്തിലെ തരംതിരിവു വേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധികൾ നിലനിൽക്കുന്നുണ്ട്. അപ്പോഴാണ് എ ക്ലാസിൽ നിന്നു മാത്രമേ നിക്ഷേപം വാങ്ങാവു എന്ന് ആർബിഐ വിജ്ഞാപനം ചെയ്തത്. ഡിസംബർ 4, 5, 6 തീയതികളിൽ എല്ലാ ജില്ലയിലും കൺവൻഷൻ ചേരുമെന്നും ജില്ലാതല സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിനും അഭിഭാഷകരെ നിശ്ചയിക്കുന്നതിനും ഉടൻ ചർച്ച നടത്തും.
Content Highlights: VN Vasavan, RBI Policy