വികസനം ഭാവി തലമുറയ്ക്ക് വേണ്ടി: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ നാടിന്റെ വികസനമെന്നതു ഭാവി തലമുറയ്ക്കു വേണ്ടിയാണെന്നും അല്ലെങ്കിൽ അവർ നമ്മെ കുറ്റപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ, വാണിജ്യ രംഗത്തെ സംഘടനകളെ ഏകോപിപ്പിച്ചു രൂപീകരിച്ച ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ ഓഫ് കേരള (എഫ്ബിഒ) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിൽവർലൈൻ പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്ത് അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.
വേഗറെയിൽ പോലുള്ള സൗകര്യങ്ങൾ വരുമ്പോൾ അതിനനുസരിച്ചുള്ള പദ്ധതികളും വരും. പുരോഗതി വിളിച്ചോതിയ കേരള മോഡലിന് ഇടയ്ക്കു തുടർച്ചയുണ്ടായില്ല. അതിനാൽ നേട്ടങ്ങൾ കാലാനുസൃതമായി പുതുക്കാനായില്ല. ചിലതിനു പരിഹാരം കാണാൻ ശ്രമിക്കുകയാണ്. പശ്ചാത്തല സൗകര്യ വികസനത്തിൽ നാം പിന്നിലാണ്. റോഡുകളിൽ കുരുങ്ങുന്ന അവസ്ഥയുണ്ടായാൽ വികസന പദ്ധതികളുമായി വരുന്നവർ അപ്പോഴേ സ്ഥലം വിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഫ്ബിഒ വെബ്‌സൈറ്റ് മന്ത്രി പി.രാജീവും ലോഗോ മന്ത്രി പി.എ.മുഹമ്മദ് റിയാസും പ്രകാശനം ചെയ്തു. എഫ്ബിഒ പ്രസിഡന്റ് ടി.എസ്.പട്ടാഭിരാമൻ അധ്യക്ഷനായിരുന്നു. ചെയർമാൻ ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി ഹുമയൂൺ കള്ളിയത്ത്, എ.കെ.നിഷാദ്, എസ്.അനിൽകുമാർ, എ.എം.ആഷിഖ് ജോഹർ ടാംടൺ, വിജേഷ് വിശ്വനാഥ്, അബ്ബാസ് അദ്ധറ തുടങ്ങിയവർ പ്രസംഗിച്ചു.