ഉണർവ്; ജിഎസ്ടി വരുമാനം 1.31 ലക്ഷം കോടി
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ മാസത്തെ ചരക്ക്, സേവന നികുതി (ജിഎസ്ടി) 1.31 ലക്ഷം കോടി രൂപ. 2020 നവംബറിലെ വരുമാനത്തെക്കാൾ 25% കൂടുതലാണിത്. 2019–20 സാമ്പത്തിക വർഷവുമായുള്ള താരതമ്യത്തിൽ 27% വർധന രേഖപ്പെടുത്തിയതായും ധനമന്ത്രാലയം അറിയിച്ചു. ഒക്ടോബറിൽ 1.30 ലക്ഷം കോടിയായിരുന്ന തുകയിലാണ് പിന്നെയും വർധന രേഖപ്പെടുത്തിയത്. ഇതുവരെയുള്ള പ്രതിമാസ വരുമാനത്തിലെ രണ്ടാമത്തെ റെക്കോർഡ് വർധനയാണിത്. ഈ വർഷം ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം ലഭിച്ചത്–1.41 ലക്ഷം കോടി.
സാമ്പത്തികവർഷാവസാനത്തെ കണക്കുകൾ കൂടി ചേർന്നപ്പോഴാണ് ഏപ്രിലിലെ വരുമാനം റെക്കോർഡ് വർധനയിലെത്തിയത്. സാമ്പത്തിക മേഖലയിലെ സ്ഥിതി വേഗത്തിൽ മെച്ചപ്പെടുന്നതിന്റെ സൂചനയാണ് വരുമാനം തുടർച്ചയായി ഒരു ലക്ഷം കോടിക്കു മുകളിലെത്തിയതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ മാസം കേന്ദ്ര ജിഎസ്ടി 23978 കോടി രൂപയും സംസ്ഥാന ജിഎസ്ടി 31127 കോടി രൂപയുമാണ്. ഐജിഎസ്ടി ഇനത്തിൽ 66815 കോടി രൂപയും ലഭിച്ചു. കേരളത്തിന്റേത് 2129 കോടി. കഴിഞ്ഞ വർഷം ഇതേ മാസം കേരളത്തിൽ ലഭിച്ചത് 1568 കോടി. അതനുസരിച്ചു കഴിഞ്ഞ മാസം 36% വർധന.