ADVERTISEMENT

കൊച്ചി ∙ പിന്നിട്ട മൂന്നു മാസം കേരളത്തിലേതുൾപ്പെടെയുള്ള വാണിജ്യ ബാങ്കുകൾ വായ്പ വിതരണത്തിൽ ഗണ്യമായ വർധന നേടി. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസ (ക്യു 3) പ്രവർത്തന ഫലങ്ങൾ പുറത്തുവന്നു തുടങ്ങിയിട്ടില്ലെങ്കിലും വിവിധ ബാങ്കുകൾ സ്റ്റോക് എക്സ്ചേഞ്ചുകളിൽ സമർപ്പിച്ചുകഴിഞ്ഞ താൽക്കാലിക കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ ഫെഡറൽ ബാങ്കാണ് വായ്പ വളർച്ചയിൽ ഒന്നാം സ്ഥാനത്ത്. 2020 ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിൽ 1,28,180 കോടി രൂപയായിരുന്നു വായ്പ.

ഇക്കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിൽ 1,43,633 കോടി. വാർഷികാടിസ്ഥാനത്തിലുള്ള വർധന 12%. മൊത്തം നിക്ഷേപത്തിൽ ബാങ്ക് 9% വളർച്ച നേടി. സ്വർണ വായ്പ ഇനത്തിൽ ഇടിവുണ്ടായിട്ടും കാത്തലിക് സിറിയൻ ബാങ്കിന്റെ മൊത്തം വായ്പയിലെ വളർച്ച 11.55%. 2020 – ’21 ലെ മൂന്നാം പാദത്തിൽ 13,291.39 കോടിയായിരുന്ന വായ്പ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 14,827.10 കോടിയായി. ധനലക്ഷ്മി ബാങ്കിനു 10.53% വായ്പ വളർച്ച നേടാൻ കഴിഞ്ഞു. 6,837 കോടിയായിരുന്നു 2020 – ’21 ലെ ക്യു 3 വായ്പ. ഈ സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിൽ 7,557 കോടി രൂപ.

കേരളം ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നുള്ള ‘ബിസിനസ് അപ്ഡേറ്റ്സ്’ സ്റ്റോക് എക്സ്ചേഞ്ചുകൾക്കു ലഭ്യമായിട്ടില്ല. വായ്പയുടെ ഇതുവരെ ലഭ്യമായിട്ടുള്ള ത്രൈമാസ കണക്കുകളിൽ ഒന്നാം സ്ഥാനം പൊതു മേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കാണ്: 23.02%. പുണെ ആസ്ഥാനമായുള്ള ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മലയാളിയായ എ.എസ്. രാജീവാണ്. രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഒന്നാം സ്ഥാനക്കാരായ എച്ച്ഡിഎഫ്സി ബാങ്ക് 16.40 ശതമാനമാണു വായ്പ വളർച്ച കൈവരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com