ഇൻസെന്റീവ് നിലച്ചു; തീരദേശ കപ്പൽ സർവീസ് നിലച്ചേക്കും
Mail This Article
കണ്ണൂർ ∙ ഇൻസെന്റീവ് മുടങ്ങിയതോടെ സംസ്ഥാനത്തെ തീരദേശ കപ്പൽ സർവീസിന്റെ ഭാവി ആശങ്കയിൽ. കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ചു തുടങ്ങിയ സർവീസാണ് തുടങ്ങി ആറുമാസം പിന്നിടുമ്പോൾ ആശങ്കയിലായത്. ആറു മാസത്തിനിടെ കപ്പൽ 32 സർവീസുകളിലായി 2579 കണ്ടെയ്നറുകളാണ് കപ്പൽ വഴി കൊച്ചിയിൽ നിന്നു ചെറുകിട തുറമുഖങ്ങളിൽ എത്തിച്ചത്. 98 ലക്ഷം രൂപയാണ് ഇൻസെന്റീവ് കുടിശികയായി കപ്പൽ കമ്പനിക്കു നൽകാനുള്ളത്.
ഇതിൽ 14 ലക്ഷം രൂപ ബേപ്പൂർ പോർട്ട് ഓഫിസിലെ അക്കൗണ്ടിൽ എത്തിയിട്ട് ദിവസങ്ങളായെങ്കിലും ഈ തുകയും ഇതുവരെ കപ്പൽ കമ്പനിക്കു കൈമാറിയിട്ടില്ല. മൂന്നു വർഷത്തേക്ക് കപ്പൽ കമ്പനിക്ക് ഇൻസെന്റീവ് നൽകണമെന്നായിരുന്നു മാരിടൈം ബോർഡിന്റെ തീരുമാനം. എന്നാൽ ഒരു വർഷം മതിയെന്നായിരുന്നു തുറമുഖ വകുപ്പിന്റെ നിലപാട്. ഈ തുക പോലും ലഭിക്കാതായതോടെ നഷ്ടം സഹിച്ച് സർവീസ് തുടരേണ്ടതില്ലെന്നാണ് റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ്ങിന് അവരുടെ മാതൃസ്ഥാപനമായ ജെഎം ബക്സി ഗ്രൂപ്പിൽ നിന്നു ലഭിച്ചിരിക്കുന്ന നിർദേശം.
ഇൻസെന്റീവ് കാലാവധി നീട്ടുന്നതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചിട്ടുണ്ടെന്നാണ് തുറമുഖ മന്ത്രിയുടെ ഓഫിസിൽ നിന്നു ലഭിക്കുന്ന വിവരം. ബജറ്റ് വിഹിതമായി അനുവദിച്ച തുക പോലും മാരിടൈം ബോർഡിന് കൈമാറാത്തതിനാൽ തുറമുഖത്തെ അടിയന്തര അറ്റകുറ്റപ്പണികൾ പോലും പ്രതിസന്ധിയിലാണ്. പുതുവർഷത്തിൽ മറ്റൊരു കപ്പൽ കൂടി സജ്ജമായിരുന്നെങ്കിലും ഇൻസെന്റീവ് സംബന്ധിച്ച് തീരുമാനം വൈകുന്നതിനാൽ സർവീസ് തുടങ്ങിയിട്ടില്ല. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച തീരദേശ കപ്പൽ സർവീസ് ലക്ഷ്യം കാണാതെ നിലച്ചുപോകുമെന്ന ആശങ്ക വ്യാപാര രംഗത്തും ഉയരുന്നുണ്ട്.